ന്യൂയോർക്ക് ക്വീൻസ്, ബ്രൂക്ക്ലിൻ, ലോംഗ് ഐലൻഡ് പ്രദേശങ്ങളിലെ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മെമ്മോറിയൽ ഡേ -2026 സമുചിതമായി ആചരിച്ചു. മേയ് 24 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ക്വീൻസിലെ സന്തൂർ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
ഉച്ചഭക്ഷണത്തിന് ശേഷം ആരംഭിച്ച സമ്മേളനത്തിന് കോശി ഒ. തോമസ് സ്വാഗതം ആശംസിച്ചു. ഡെൻസിൽ ജോർജ് എം.സി.യായി യോഗനടപടികൾക്ക് നേതൃത്വം നൽകി.
അമേരിക്കൻ ദേശീയഗാനത്തോടെയും ഇന്ത്യൻ ദേശീയഗാനത്തോടെയും യോഗം ആരംഭിച്ചു. തുടർന്ന് പാസ്റ്റർ വിൻസെന്റ് ജോർജ് മെമ്മോറിയൽ ഡേയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രാർത്ഥന നടത്തി.
വിവിധ സംഘടനകളെയും സമൂഹത്തെയും പ്രതിനിധീകരിച്ച് ജോർജ് എബ്രഹാം, ഉഷാ ജോർജ്, വർഗീസ് പോത്താനിക്കാട്, താര ഷാജൻ എന്നിവർ ഉൾപ്പെടെ നിരവധി പേർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച ധീരസൈനികരെ ആദരിക്കുന്ന ദിനമാണ് മെമ്മോറിയൽ ഡേയെന്ന് പ്രസംഗകർ ഓർമ്മപ്പെടുത്തി. അവരുടെ ത്യാഗവും ധൈര്യവും കൊണ്ടാണ് ഇന്ന് നാം സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത്. നമുക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും വലിയ ത്യാഗങ്ങളുടെ ഫലമാണെന്നും, വീരമൃത്യു വരിച്ച സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും നന്ദിയും ബഹുമാനവും അർപ്പിക്കണമെന്നും പ്രസംഗകർ സദസ്യരെ ഓർമ്മിപ്പിച്ചു.
ആദ്യകാലത്ത് “ഡെക്കറേഷൻ ഡേ” എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ദിനം, ആഭ്യന്തര യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ശവകുടീരങ്ങൾ പൂക്കളാൽ അലങ്കരിക്കുന്ന പതിവിൽ നിന്നാണ് ആരംഭിച്ചത്. പിന്നീട് ഇത് അമേരിക്കൻ സൈനികരുടെ ത്യാഗം അനുസ്മരിക്കുന്ന ദേശീയ ദിനമായി മാറി.
അമേരിക്കൻ നാവികസേനയിൽ ലെഫ്റ്റനന്റ് കമാൻഡറായി അഭിമാനത്തോടെ സേവനമനുഷ്ഠിക്കുന്ന ജോഫിയേൽ ഫിലിപ്പ്സിന്റെ മാതാവായ ശ്യാമള ഫിലിപ്പിനെ, രാജ്യസേവനത്തിന് പ്രതിജ്ഞാബദ്ധനായ ഒരു മകനെ വളർത്തിയെടുക്കുന്നതിൽ അവർ കാഴ്ചവെച്ച സമർപ്പണം, ത്യാഗം, പിന്തുണ എന്നിവയ്ക്കുള്ള ആദരസൂചകമായി പൊന്നാട അണിയിച് അനുമോദിച്ചു. അവരുടെ ഈ അംഗീകാരം, കുടുംബത്തിനും സമൂഹത്തിനും ഇന്നും പ്രചോദനമാകുന്ന അഭിമാനവും ശക്തിയും മൂല്യങ്ങളും അവർ പകർന്നു നൽകിയിരിക്കുന്നതിന്റെ പ്രതിഫലനമാണ്.
ചടങ്ങിൽ അവതരിപ്പിച്ച ഗാനങ്ങൾ സദസിന് പ്രത്യേക ഉണർവ് നൽകി. സമാധാനത്തിന്റെയും ദേശസ്നേഹത്തിന്റെയും സേവനമനോഭാവത്തിന്റെയും മഹത്വം ഓർമ്മിപ്പിക്കുന്ന അർത്ഥവത്തായ ഒരു സംഗമമായി പരിപാടി മാറി.








