മുൻമന്ത്രി ഡോ. എ. നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കി ഹൈക്കോടതി വിധി. ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ 25 വർഷങ്ങൾക്ക് ശേഷമാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ നാടാർ ഹർജി നൽകുകയായിരുന്നു. ഹർജി പരിഗണിച്ച് കൊണ്ട് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ശിക്ഷ റദ്ദാക്കിയത്.
പരാതിക്കാരിയുടെ മൊഴിയിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ശിക്ഷാനടപടി റദ്ദാക്കിയത്. 1999 ഫെബ്രുവരി 27-നാണ് കേസിനാസ്‌പദമായ ലൈംഗികാതിക്രമമുണ്ടായത്. ഉദ്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങാൻ നേരം മോശമായി പെരുമാറുകയുമായിരുന്നു എന്നാണ് പരാതി. 2002 ഫെബ്രുവരിയിലാണ് ഐഎഫ്എസ് ഉദ്യോഗസ്ഥ പരാതിയുമായി രംഗത്തെത്തിയത്.

