തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുകാരൻ അർഷിദിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം വിപുലമാക്കാൻ പോലീസ്. കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ അഖിലയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ശക്തമാക്കുന്നത്. അർഷിദിന്റെ പിതാവും അഖിലയുടെ ആദ്യ ഭർത്താവുമായ അഖിലിന്റെ മരണത്തിലും, അഖിലയ്‌ക്കൊപ്പം ഡാൻസ് സ്‌കൂളിൽ ജോലി ചെയ്തിരുന്ന യുവതിയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന സംശയത്തിലാണ് പോലീസ്. ഈ രണ്ട് മരണങ്ങളും വിശദമായി അന്വേഷിക്കാൻ പ്രത്യേക സംഘം തീരുമാനിച്ചു.
അഖില, അഷ്കര്‍
അഖില, അഷ്കര്‍
ആദ്യ ഭർത്താവിന്റെ മരണം
അഖിലയുടെയും അഖിലിന്റെയും പ്രണയവിവാഹമായിരുന്നു. അഖില അർഷിദിനെ ഗർഭം ധരിച്ചിരിക്കെയാണ് അഖിൽ മരണപ്പെടുന്നത്. അഖിൽ ജീവനൊടുക്കിയതാണെന്ന് പിതാവ് സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി അഷ്‌കറുമായി അടുക്കുന്നതിന് മുൻപ് അഖിലയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇക്കാര്യം അഖിൽ അറിഞ്ഞതോടെ വിഷയം പോലീസ് സ്റ്റേഷൻ വരെയെത്തി. സ്റ്റേഷനിൽ വെച്ച് അഖിലുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി അഖില പറഞ്ഞതിന് പിന്നാലെ, മാനസികമായി തകർന്ന അഖിൽ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് സുനിൽ കുമാർ പറയുന്നത്. ഈ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.അഖിലയ്‌ക്കൊപ്പം ഡാൻസ് സ്‌കൂളിൽ ജോലി ചെയ്തിരുന്ന ചിറയിൻകീഴ് സ്വദേശിനിയായ യുവതിയുടെ മരണവും പോലീസ് പരിധിയിലുണ്ട്. ഈ സ്‌കൂളിലെ ഡ്രൈവറായിരുന്ന അഷ്‌കറുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. എന്നാൽ അഷ്‌കർ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയും അഖിലയ്‌ക്കൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു യുവതിയുടെ മരണം. ഈ മരണത്തിൽ അഖിലയ്‌ക്കോ അഷ്‌കറിനോ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കും. ഇതോടൊപ്പം, അർഷിദിനെ അഷ്‌കറിന്റെ മാതാവും സഹോദരിയും മുൻപ് ഉപദ്രവിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അഷ്‌കർ കുഞ്ഞിനെ വടികൊണ്ട് ക്രൂരമായി മർദിക്കുമ്പോൾ അഖില ഇത് നോക്കിനിന്നിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് നിരന്തരം പീഡനങ്ങൾ ഇരയായിട്ടും അമ്മ പ്രതികരിച്ചിരുന്നില്ല. കുഞ്ഞിനെ വകവരുത്തുക തന്നെയായിരുന്നു അഷ്‌കറിന്റെ ലക്ഷ്യമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കൊലപാതകത്തിന് അഖില കൂട്ടുനിന്നിരുന്നോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. കുഞ്ഞ് മരിച്ച ദിവസം തമിഴ്‌നാട്ടിൽ ഡാൻസ് പരിപാടിക്ക് പോയിരുന്നു എന്നാണ് അഖിലയുടെ മൊഴി. സംഭവദിവസം അഖില എവിടെയായിരുന്നു എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരളത്തെ നടുക്കിയ സംഭവം നടക്കുന്നത്. ചോറ് കഴിക്കുന്നതിനിടെ കുഞ്ഞ് ഛർദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് അഷ്‌കറിന്റെ ക്രൂരത പുറത്തുവന്നത്. നെഞ്ചിനേറ്റ ശക്തമായ ക്ഷതമാണ് മരണകാരണം. കൂടാതെ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളലേറ്റതും അടിയേറ്റതുമായ നൂറോളം മുറിവുകളുണ്ടായിരുന്നു. ഇതിൽ പകുതിയും പഴയ മുറിവുകളായിരുന്നു.

