നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതിയായ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി. ശിക്ഷ നാളെ വിധിക്കും. റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മം, മകള്‍ കാരോള്‍, ബന്ധു ലളിതാ ജീന്‍ എന്നിവരെയാണ് കേജഡല്‍ കൊലപ്പെടുത്തിയത്.2017 ഏപ്രില്‍ അഞ്ചിനാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകങ്ങള്‍ നടന്നത്.
അമ്മ ജീന്‍ പത്മത്തെയാണ് കേഡല്‍ ആദ്യം കൊലപ്പെടുത്തിയത്. താന്‍ നിര്‍മ്മിച്ച വീഡിയോ ഗെയിം കാണിക്കാന്‍ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ചു കസേരയില്‍ ഇരുത്തിയശേഷം മഴുകൊണ്ട് തലയ്ക്കു പുറകില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കിടപ്പുമുറിയില്‍ ഒളിപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ താഴെ എത്തിയ പ്രതി അന്ന് വൈകിട്ടോടെ അച്ഛന്‍ രാജ തങ്കത്തെയും സഹോദരി കാരോളിനെയും തലയ്ക്കു പിന്നില്‍ വെട്ടി കൊലപ്പെടുത്തി.
വീട്ടില്‍ ഉണ്ടായിരുന്ന ബന്ധു ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി അന്വേഷിച്ചപ്പോള്‍ വിനോദയാത്രയിലാണെന്നാണ് മറുപടി നല്‍കിയത്. അടുത്ത ദിവസമാണ് ലളിതയെ കൊലപ്പെടുത്തിയത്. എല്ലാ കൊലയും ഒരേ മഴു ഉപയോഗിച്ചായിരുന്നു കൊല മടത്തിയത്. രണ്ട് ദിവസം ഒളിപ്പിച്ച മ്യതദേഹങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചതോടെയാണ് വിവരം പുറത്തുവരാന്‍ കാരണം. തീ ആളിപ്പടരുന്നത് കണ്ടു അയല്‍ക്കാര്‍ അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയും അവരെത്തി തീ അണയ്ക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അത്രയും സമയം വീട്ടിലുണ്ടായിരുന്ന കേഡല്‍ അവിടെ നിന്ന് കടന്നു കളഞ്ഞു.
തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി തിരികെ തിരുവനന്തപുരത്തേയ്ക്ക് വരുന്ന വഴി പോലീസിന്റെ പിടിയിലാവുകയായിരുന്നു. ആദ്യ ആസ്ട്രല്‍ പ്രൊജെക്ഷനിലൂടെ ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണം എന്ന് മൊഴി നല്‍കി പോലീസിനെ തെറ്റിധരിപ്പിച്ച പ്രതി വിശദമായ ചോദ്യം ചെയ്യലില്‍ വീട്ടിലെ സാഹചര്യങ്ങളാണ് തന്നെ കൂട്ടക്കൊലക്ക് പ്രേരിപ്പിച്ചത് എന്ന് മൊഴി നല്‍കി. നാളുകളായുള്ള ആസൂത്രണത്തിന് ശേഷമാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇത് കോടതിയില്‍ തെളിയിക്കാനും കഴിഞ്ഞു. മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വാദിച്ച് രക്ഷപ്പെടാന്‍ പ്രതി ശ്രമിച്ചിരുന്നു.