കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനുശേഷം സിപിഐ അറിയപ്പെട്ടിരുന്നത് വലതു കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നാണ്. അടിയന്തിരാവസ്ഥയുൾപ്പെടെ അതിനനുരോധമായ പല നടപടികളും പിന്നീട് അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. പിന്നീട് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലേക്ക് മടങ്ങിവന്ന സിപിഐയെ അടിമകളെപ്പോലെയാണ് വല്യേട്ടൻ കണ്ടിരുന്നത്.
സിപിഎമ്മിന്റെ അപ്രമാദിത്വത്തിനെതിരെ എന്തെങ്കിലും ചെയ്യാനുള്ള ശേഷി, ഏറെ പ്രകീർത്തിക്കപ്പെട്ട വെളിയംഭാർഗവനോ കാനത്തിനോപോലും കഴിഞ്ഞിരുന്നില്ല.
പൊതുവിൽ സൗമ്യനായ ബിനോയ് വിശ്വത്തിന്റെ ഇക്കാര്യത്തിലുള്ള ഇടപെടൽ പ്രത്യയശാസ്ത്രപരമായി കടുത്തതായിരുന്നു. എന്തുവന്നാലും വിട്ടിവീഴ്ചയ്ക്കില്ലെന്ന അദ്ദേഹത്തിന്റെ പാർട്ടിയുടെ കേന്ദ്രക്കമ്മറ്റി നിലപാടുകളും ആരാണ് ഇടതെന്ന് കേരളത്തിലെ പുരോഗമനപരമായി ചിന്തിക്കുന്ന ജനങ്ങളെ ബോധ്യപ്പെടുത്തുന്നത് തന്നെയാണ്.
ഏകകക്ഷി സമ്പ്രദായത്തിനെതിരെ സഖാവ് ഇ.എം.എസ് നൽകിയ മുന്നറിയിപ്പ് ഇവിടെ പ്രസക്തമാണ്. സിപിഎമ്മിന് തനിച്ച് ഭരിക്കാൻ കഴിയുന്ന അവസ്ഥയായിരുന്നുവെങ്കിൽ ഈ സംഘപരിവാർ അജണ്ട ഇവിടെ നടപ്പിലാക്കപ്പെടുമായിരുന്നു.
വിജയനെ തിരുത്താനുള്ള ആന്തരികശേഷി നഷ്ടപ്പെട്ട സിപിഎമ്മിനേയും സർക്കാരിന്റെ തെറ്റായ നയത്തേയും പുറത്തുനിന്നും തിരുത്തിയെന്നതാണ് സിപിഐയുടെ ഇടപെടലിലൂടെ സംഭവിച്ചിരിക്കുന്നത്.
നമുക്ക് ബിനോയ് വിശ്വത്തെ അഭിവാദ്യംചെയ്യാം.

