മൂന്നാം തവണയും മിസ്സൂറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട റോബിൻ ജെ ഇലക്കാട്ടിന് ഹൃദയാഭിവാദ്യം
ന്യൂയോർക്ക് സിറ്റിയുടെ സിംഹാസനത്തിൽ സ്ഥാനമുറപ്പിച്ച സോഹ്റാൻ മംദാനി ഇന്ന് അമേരിക്കൻ - ഇന്ത്യൻ മാധ്യമങ്ങളിൽ ഒരു മിന്നുന്ന താരമാണ്. ആ നേട്ടങ്ങളെ കൃത്യമായും , അഭിമാനത്തോടെയും അംഗീകരിച്ചുകൊണ്ട് തന്നെ അതിനേക്കാൾ ആഗോള മലയാളികൾക്ക് അഭിമാനിക്കാൻ തക്ക ഭംഗിയുള്ള ഒരു മനുഷ്യനെ, എൻ്റെ പ്രിയപ്പെട്ട ഒരു സുഹൃത്തിനെ അടയാളപ്പെടുത്തട്ടെ.
അമേരിക്കൻ മണ്ണിലെ മലയാളി ധ്രുവനക്ഷത്രമായ റോബിൻ ജെ ഇലക്കാട്ടിനെയാണ് ഞാൻ എൻ്റെ നായകനായി ഇപ്പോൾ കാണുന്നത്. യു എസിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി മൂന്നാം ടേമിലും തിരഞ്ഞെടുക്കപ്പെട്ട റോബിൻ കേരളത്തിന്റെയും ആഗോള മലയാളികളുടേയും അഭിമാനമാണ്. പദവികളുടെ അലങ്കാരമില്ലാതെ, മണ്ണിൽ വേരൂന്നി, പടിപടിയായി ഒരു പ്രവാസി മലയാളി നടത്തിയ മുന്നേറ്റം – അതാണ് റോബിൻ ജെ ഇലക്കാട്ടിൻ്റെ യഥാർത്ഥ വിജയഗാഥ എന്ന് ഞാൻ വിശ്വസിക്കുന്നു.
അമേരിക്കൻ മണ്ണിലേക്ക് കുടിയേറുമ്പോൾ റോബിൻ ജെ. ഇലക്കാട്ടിന് കൈമുതലായി ഉണ്ടായിരുന്നത് ഒരു വലിയ സ്വപ്നം മാത്രമായിരുന്നു. എന്നാൽ പ്രീ-ലോ/പ്രീ-മെഡ് പഠനങ്ങൾക്ക് ശേഷവും ഉന്നത ബിരുദങ്ങൾ തേടിപ്പിടിച്ച് തൻ്റെ ഭാവിക്ക് അദ്ദേഹം ശക്തമായ അടിത്തറ നൽകി. ഭാഗ്യത്തെ കാത്തുനിൽക്കാതെ, സ്വന്തം അധ്വാനം കൊണ്ട് ഒരുക്കിയ ഈ അക്കാദമിക ശൃംഖലയാണ് അദ്ദേഹത്തെ രാഷ്ട്രീയ-ബിസിനസ് ലോകത്തേക്ക് പിന്നീട് വഴിനടത്തിയത്. കേരളത്തിന്റെ മണ്ണിൽ നിന്നും തൻ്റെ മാതാപിതാക്കളിൽ നിന്ന് പഠിച്ച മാനുഷിക നന്മയും , തൻ്റെ ചുറ്റുമുള്ളവരുടെ പ്രശ്നങ്ങൾ കാണുവാനും, അവ പരിഹരിക്കുവാനുമുള്ള ദൃഢ നിശ്ചയം അമേരിക്കൻ രാജ്യത്തും കൈവിടാതെ കൊണ്ട് നടന്നത് കൊണ്ട് തന്നെ ഓരോ പടി കയറുമ്പോഴും അദ്ദേഹം കൂടെയുള്ള മനുഷ്യരെയുംചേർത്ത് പിടിച്ചത് ഈ മൂന്നാം വിജയത്തിൻ്റെ ഭംഗി കൂട്ടുന്നു.

അമേരിക്കൻ രാഷ്ട്രീയത്തിൽ മലയാളികളുടെ സ്വാധീനം വെറും അക്കങ്ങളായി ഒതുങ്ങേണ്ടതല്ല, മറിച്ച് ശക്തമായ ശബ്ദമായി മാറണമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. മൂന്നാം തവണയും റോബിൻ എന്ന മനുഷ്യ സ്നേഹി സിറ്റി മേയർ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ, തൻ്റെ രാഷ്ട്രീയ ദൗത്യത്തിന് കരുത്തും പ്രചോദനവുമായി ഒപ്പമുള്ള എല്ലാവരേയും അദ്ദേഹം ഹൃദയത്തോട് ചേർക്കുന്നുണ്ട്.ഇത് ഒരു വ്യക്തിയുടെ സ്വപ്നം മാത്രമല്ല; ഒരു തലമുറയുടെ ആഗ്രഹത്തിൻ്റെ പ്രതിഫലനം കൂടിയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിൻ്റെ പേരിൽ പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയർന്നുവന്ന മംദാനിയേക്കാൾ, സ്വന്തം സിറ്റി സിറ്റിയിൽ തൻ്റെ കഴിവും സത്യസന്ധതയും തെളിയിച്ച് പടിപടിയായി വളരുന്ന റോബിൻ ജെ. ഇലക്കാട്ടാണ് പ്രവാസി സമൂഹത്തിന് കൂടുതൽ അഭിമാനകരം എന്ന് ഞാൻ വിശ്വസിക്കുന്നു. കേവലം ഒരു ആഘോഷ വാർത്തയായി ഒതുങ്ങുന്നതിനേക്കാൾ, തൻ്റെ ചുറ്റുമുള്ള മനുഷ്യരുടെ ആവശ്യങ്ങൾ നിയമപരമായി സംസാരിക്കാൻ നിയമനിർമ്മാണ സഭയിലേക്ക് എത്താനുള്ള അദ്ദേഹത്തിൻ്റെ നിശബ്ദമായ ശ്രമമാണ് ഏറ്റവും വലിയ രാഷ്ട്രീയ വിജയം.

അതുകൊണ്ട്, അമേരിക്കൻ രാഷ്ട്രീയത്തിലെ കോർപ്പറേറ്റ് ഇടനാഴികളിൽ നിന്നോ പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നോ അല്ലാതെ, സാധാരണക്കാരായ മലയാളികളുടെ ഹൃദയത്തിൽ നിന്ന് ഉയർന്നു വരുന്ന പ്രതിനിധിയാണ് റോബിൻ ജെ. ഇലക്കാട്ട്. ഉന്നതമായ വിജയത്തിളക്കങ്ങൾക്കപ്പുറം, പ്രവാസ ലോകത്തിൻ്റെ അടിത്തട്ടിൽ നിന്ന് തുടങ്ങുന്ന ഈ പോരാട്ട വീര്യമാണ് എൻ്റെ ഹൃദയത്തിൽ അദ്ദേഹത്തെ നായകനായി പ്രതിഷ്ഠിക്കുന്നത്. ആ യാത്ര ഭംഗിയിൽ തുടരട്ടെ..

പ്രിയപ്പെട്ട കേരളാ എക്സ് പ്രസ് എക്സിക്യൂട്ടീവ് എഡിറ്റർ ജോസ് കണിയാലി സർ പരിചയപ്പെടുത്തിയ റോബിൻ സാറിനൊപ്പം കേരള നിയമസഭയിൽ കയറുവാനും രാഷ്ട്രീയ നേതാക്കൾക്കൊപ്പം ചില നിമിഷങ്ങൾ പങ്കു വെക്കാനുമായത് ജീവിതത്തിലെ അസുലഭ സൗഭാഗ്യമായി ഞാൻ കാണുന്നു. കേരള എക്സ്പ്രസ്സിൽ വഴിത്താര എന്ന പംക്തിയിൽ വിശദമായി അദ്ദേഹത്തെ പരിചയപ്പെടുത്തുവാനും സാധിച്ചതും അഭിമാനം.
വിജയത്തിലേക്കുള്ള ചവിട്ടുപടി സ്വന്തം അദ്ധ്വാനവും , കഷ്ടപ്പെടാനുള്ള മനസും, മാതാപിതാക്കളോടും സ്വന്തം കുടുംബത്തോടുമുള്ള കടപ്പാടുമാണെന്ന് തെളിയിച്ച പ്രിയ സുഹൃത്ത് റോബിൻ ജെ ഇലക്കാട്ടിന് ലഭിച്ച മൂന്നാമത് വിജയത്തിൽ ആശംസകൾ.ഇനിയും ഉന്നതമായ പദവികൾ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. ഈ നേട്ടത്തിൽ എൻ്റെ ഹൃദയാഭിവാദനം.




