റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സിഎംഡി മുകേഷ് അംബാനി, ഭാര്യ നിത, മകൾ ഇഷ എന്നിവർ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് മുംബൈയിലെ തങ്ങളുടെ വസതിയിൽ ആതിഥ്യമരുളി. സൗഹൃദത്തിന്റെയും സംഭാഷണങ്ങളുടെയും കലയോടും സംസ്‌കാരത്തോടുമുള്ള സ്‌നേഹത്തിന്റെയും ആഘോഷമായിരുന്നു ആ സായാഹ്നമെന്ന് നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ (NMACC) ഇൻസ്റ്റാഗ്രാം പോസ്റ്റ് വ്യക്തമാക്കി. നിത അംബാനിയോടൊപ്പം ഹിലരി ക്ലിന്റൺ സിത്താർ സംഗീതം ആസ്വദിക്കുന്ന ചിത്രങ്ങളും ഇതിനോടൊപ്പമുണ്ടായിരുന്നു.അതിഥി ദേവോ ഭവ( നമ്മുടെ അതിഥി ദൈവത്തിന് തുല്യനാണ്) എന്ന് നിത അംബാനി വീഡിയോയിൽ പറഞ്ഞു.ഹിലരി ക്ലിന്റൺ ആഡംബര വസതിയും അവിടുത്തെ ക്ഷേത്രവും ചുറ്റിക്കാണുന്നതും വീഡിയോയിലുണ്ട്. സിത്താർ കച്ചേരി ആസ്വദിച്ച ക്ലിന്റണും നിത അംബാനിയും കലാകാരന്മാരെ പ്രശംസിക്കുകയും ചെയ്തു.

ഗുലാബി മീനാകാരി, സോസ്‌നി എംബ്രോയ്ഡറി തുടങ്ങിയ പരമ്പരാഗത കരകൗശല വിദ്യകളെക്കുറിച്ചും അവർ ചോദിച്ചറിഞ്ഞു.മുംബൈയിൽ നടന്ന ആദ്യ ക്ലൈമറ്റ് വീക്കിനോടനുബന്ധിച്ച് ബുധനാഴ്ച നടന്ന ചർച്ചയിൽ, കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിൽ ഇന്ത്യയുടെ നൂതനമായ പ്രവർത്തനങ്ങളെയും നേതൃത്വപരമായ പങ്കിനെയും ഹിലരി ക്ലിന്റൺ പ്രശംസിച്ചു. പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പൊതു-സ്വകാര്യ മേഖലകളും ജീവകാരുണ്യ സംഘടനകളും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു. ഇത്തരം മേഖലകളുടെ കൂട്ടായ പ്രവർത്തനം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഇതിനായി പങ്കാളികളെ തേടുകയാണെന്നും അവർ പറഞ്ഞു.മുംബൈ ക്ലൈമറ്റ് വീക്കിനെ ഒരു സുപ്രധാന തുടക്കമെന്ന് വിശേഷിപ്പിച്ച അവർ, ഇത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ ക്ലൈമറ്റ് റെസിലിയൻസ് ഫണ്ട്, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിനും അതിന്റെ ആഘാതം കുറയ്ക്കുന്നതിനും ആവശ്യമായ ഘടനാപരമായ മാറ്റങ്ങൾക്ക് ഊന്നൽ നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


