PRAVASI

വിവാഹം ഉറപ്പിച്ചിരുന്നു;ഒഡെസയിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നാവികൻ അഖിൽ ജോയാൻ

Blog Image

യുക്രെയ്നിലെ ഒഡേസ തുറമുഖത്തിന് സമീപം കരിങ്കടലിൽ നടന്ന ദാരുണമായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളി നാവികൻ അഖിൽ ജോയാന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. ജിനിസെ ബിസൗ പതാകയേന്തി സഞ്ചരിച്ച ‘എം.വി. ഗോൾഡൻ ലിയോ’ എന്ന ചരക്കുകപ്പലിനുനേരെ ജൂലൈ 19-ന് വൈകുന്നേരമുണ്ടായ ആക്രമണത്തിലാണ് കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയാൻ (26) അടക്കം നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. കപ്പലിൽ ചീഫ് ഓഫീസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാരിൽ ശേഷിക്കുന്ന ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

കഴിഞ്ഞ മാസം അവധിക്കായി നാട്ടിലെത്തി മടങ്ങിയ അഖിലിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. പുതിയ കമ്പനിയിലേക്ക് മാറാനും, വിവാഹ ചടങ്ങുകൾക്കായി ഉടൻ നാട്ടിലേക്ക് തിരിച്ചെത്താനും തയ്യാറെടുക്കുന്നതിനിടയിലാണ് പ്രിയപ്പെട്ടവനെ തേടി ആ ദാരുണ വാർത്തയെത്തിയത്. പ്രതിസന്ധികളെയും കഠിനാധ്വാനത്തെയും അതിജീവിച്ച് കരിയറിൽ ഉന്നത നിലയിലെത്തിയ അഖിലിന്റെ പെട്ടെന്നുള്ള വേർപാട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. സമാനതകളില്ലാത്ത നടുക്കത്തിലാണ് വെള്ളരിക്കുട്ടെ കുടുംബവും നാടും.

സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, സമുദ്ര വാണിജ്യ മേഖലയ്ക്കും നിരപരാധികളായ നാവികർക്കും നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. യുക്രെയ്നിലെ ഇന്ത്യൻ മിഷന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. പരിക്കേറ്റ നാവികന് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാവിധ നയതന്ത്ര സഹായങ്ങളും ഔദ്യോഗികമായി വാഗ്ദാനം ചെയ്തിട്ടുണ്ട്.

മലയാളി നാവികൻ അഖിൽ ജോയാന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസും നോർക്കയും അടിയന്തര ഇടപെടലുകളാണ് നടത്തിവരുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും റഷ്യൻ കോൺസുലേറ്റിന്റെയും സഹായത്തോടെ അഖിലിന്റെ ഭൗതികശരീരം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധഭൂമിയിൽ കരിങ്കടൽ റൂട്ടുകൾ കപ്പൽ ജീവനക്കാർക്ക് എത്രത്തോളം ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും തുരുത്തായി മാറിയിരിക്കുന്നു എന്നതിന്റെ നോവിക്കുന്ന ഓർമ്മപ്പെടുത്തലായി മാറുകയാണ് അഖിലിന്റെ വിയോഗം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.