മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. 1000 പേജുള്ള കുറ്റപത്രം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. നിർമാതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് കുറ്റപത്രത്തിൽ അടങ്ങിയിട്ടുള്ളത്. സിനിമയുടെ നിർമാണത്തിനായി പ്രതികൾ പണം മുടക്കിയിട്ടില്ല. പ്രതികൾ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിപ്പ് നടത്തി.നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ. സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ച് പ്രതികൾ ഏഴു കോടി തട്ടിയെടുത്തവെന്നാണ് അരൂർ സ്വദേശിയുടെ പരാതി. കേസിൽ പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതിയുടെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് എൽഎൽപി, ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയുടെ നിർമ്മാണത്തിനായി നിക്ഷേപം ആവശ്യപ്പെട്ടതായി ആരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയത്തറ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പരാതിയാണ് കേസിനാരംഭം.2022 നവംബർ 30ലെ കരാർ പ്രകാരം, ഒന്നിലധികം ഇടപാടുകളിലൂടെ അദ്ദേഹം മൊത്തം 7 കോടി രൂപ നിക്ഷേപിച്ചു. സിനിമ വാണിജ്യ വിജയമായിട്ടു പോലും, ലാഭവിഹിത കരാർ പാലിക്കുന്നതിൽ ഹർജിക്കാർ പരാജയപ്പെട്ടുവെന്നതാണ് പരാതി. പോലീസ് റിപ്പോർട്ട് പ്രകാരം, ചിത്രം 286 കോടി രൂപ നേടിയെങ്കിലും, ലാഭത്തിന്റെ അവകാശപ്പെട്ട വിഹിതമായ 40 കോടി രൂപ സിറാജിന് നൽകാൻ പ്രതികൾ കൂട്ടാക്കിയില്ല.

