രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരസ്യമായി ആദ്യം പരാതിയുയർത്തിയ നടി റിനി ആൻ ജോർജിന് ഭീഷണി. രണ്ടുപേർ വീടിനു മുന്നിൽ വന്നു ഭീഷണിപ്പെടുത്തിയതായാണ് പരാതി. രാഹുലിനെ തൊട്ടുകളിച്ചാൽ കൊന്നുകളയും എന്നായിരുന്നു ഭീഷണി. റിനിയുടെ പിതാവിന്റെ പരാതിയെത്തുടർന്ന് പറവൂർ പോലീസ് അന്വേഷണം ആരംഭിച്ചു. രാഹുലിനെ രണ്ടുദിവസം മുൻപ് കോൺഗ്രസ് പാർട്ടി പുറത്താക്കിയപ്പോഴും റിനി പ്രതികരിച്ചിരുന്നു.
"ഇത് സത്യത്തിൻ്റെ വിജയം. അതിജീവിതകളുടെ സന്തോഷത്തിൽ പങ്കുചേരുന്നു. സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് പാർട്ടിയോട് നന്ദി അറിയിക്കുന്നു. ഒരുപാട് സൈബർ അറ്റാക്ക് നേരിട്ടിരുന്നു. ഇപ്പോൾ കോടതി എല്ലാം സത്യമാണെന്ന് പറഞ്ഞു. എൻ്റെ സഹോദരിമാർക്ക് നീതി നൽകാൻ നിമിത്തമായതിൽ സന്തോഷിക്കുന്നു," എന്നായിരുന്നു റിനിയുടെ പ്രതികരണം.
കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ, പേരുപരാമർശിക്കാതെ, ഒരു യുവ നേതാവ് മൂന്നുവർഷക്കാലം തന്നോട് മോശമായി പെരുമാറി എന്ന് റിനി ആരോപിച്ചിരുന്നു. ഇതായിരുന്നു മാങ്കൂട്ടത്തിലിനെതിരെയുള്ള മറ്റു സ്ത്രീകളുടെ പരാതികൾ പുറത്തുവരാനുണ്ടായ തുടക്കം.“സോഷ്യൽ മീഡിയ വഴിയാണ് ഞാൻ അയാളെ പരിചയപ്പെടുന്നത്. മൂന്ന് വർഷം മുമ്പ്, ആദ്യമായി ആക്ഷേപകരമായ സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അനുചിതമായ പെരുമാറ്റം ആരംഭിച്ചത്. ഈ പെരുമാറ്റം ഞാൻ തുറന്നുകാട്ടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ 'ആരോടുവേണമെങ്കിലും പറയൂ... ഹൂ കെയേഴ്‌സ്?' എന്നായിരുന്നു പ്രതികരണം."
മറ്റ് സ്ത്രീകളും ഇയാളിൽ നിന്ന് ഇത്തരം പീഡനങ്ങൾ നേരിട്ടിട്ടുണ്ടെന്നും നടി ആരോപിച്ചു. “എനിക്ക് ഒരു ആക്രമണവും നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ അത്തരം സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ മുറി ബുക്ക് ചെയ്യാം, നിങ്ങൾ വരണമെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. ഞാൻ ശക്തമായി പ്രതികരിച്ചപ്പോൾ, കുറച്ചു കാലത്തേക്ക് ഒരു പ്രശ്‌നവും ഉണ്ടായില്ല. എന്നാൽ പിന്നീട്, എനിക്ക് വീണ്ടും സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി, ” എന്ന് റിനി.

