തിരുവനന്തപുരം പുഞ്ചക്കരിയിലെ ‘കിരീടം പാലം’ കേന്ദ്രമാക്കി ടൂറിസം വകുപ്പ് നടത്തുന്ന വികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. രാജ്യത്തെ ആദ്യ സിനിമാ ടൂറിസം സൈറ്റായി ഇവിടം മാറുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
“കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി യാഥാർത്ഥ്യമാവുകയാണ്. തിരുവനന്തപുരം ജില്ലയിലെ കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ എത്തിയിരിക്കുകയാണ് എന്ന സന്തോഷ വിവരം പങ്കുവെക്കട്ടെ”. ഇങ്ങനെയാണ് മന്ത്രിയുടെ പോസ്റ്റ്.
ലോഹിതദാസ് തിരക്കഥ എഴുതി മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 1989ൽ പുറത്തിറങ്ങിയ കിരീടം കാഴ്ചക്കാരുടെ ഉള്ളുലച്ചതാണ്. അതിലെ വികാരതീവ്ര രംഗങ്ങളിൽ പലതും ഷൂട്ടുചെയ്തത് ഈ പരിസരങ്ങളിലാണ്. കാലക്രമേണ നശിച്ചുപോകാറായ പാലം പത്തുവർഷത്തിനകത്താണ് സഞ്ചാരികളുടെ കേന്ദ്രമായത്.
വൈകുന്നേരങ്ങളിൽ നഗരത്തിൽ നിന്നും ആളുകൾ പുഞ്ചക്കരിയിലെ കിരീടം പാലത്തിലേക്ക് വന്നു തുടങ്ങിയതോടെ ടൂറിസം സാധ്യതകൾ വളർന്നു. കിരീടം പാലം ബാക്ഗ്രൗണ്ട് ആക്കി “കണ്ണീർ പൂവിന്റെ കവിളിൽ തലോടി” എന്ന ഗാനം ബിജിഎമ്മുമിട്ടുള്ള സ്റ്റാറ്റസുകൾ പാലത്തെ കൂടുതൽ ഫേമസാക്കി.
ഇങ്ങനെ ഒരുപാടുപേർ എത്തുന്നുണ്ടെങ്കിലും പ്രദേശത്ത് ശുചിമുറി ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ ഇല്ല എന്ന പരാതികളുണ്ട്. എന്നാൽ സിനിമാ ടൂറിസം പദ്ധതി പ്രദേശത്തിന്റെ വികസനത്തിന് കരുത്താകും എന്ന വിശ്വാസത്തിലാണ് പ്രദേശവാസികൾ.

