കോട്ടയം: കേരളം ഉറ്റുനോക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ കനത്ത ത്രികോണ പോരിന് കളമൊരുങ്ങുന്നു. നിലവിലെ എംഎൽഎ മാണി സി കാപ്പനും കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണിയും വീണ്ടും ഏറ്റുമുട്ടുമ്പോൾ, ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി എത്തുന്നതോടെ മത്സരം പ്രവചനാതീതമാകും. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തന്നെ മൂന്ന് മുന്നണികളും പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു.
കെ.എം. മാണിയുടെ മരണത്തിന് ശേഷം പാലാ രാഷ്ട്രീയത്തിൽ സംഭവിച്ച മാറ്റങ്ങൾ ഇത്തവണയും പ്രതിഫലിക്കും. കഴിഞ്ഞ തവണത്തെ തോൽവിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ജോസ് കെ മാണി ഇറങ്ങുന്നത്. രാജ്യസഭാ എംപി എന്ന നിലയിൽ പാലായിൽ വലിയ തോതിൽ വികസന ഫണ്ടുകൾ ചിലവഴിച്ചതും, സിപിഎമ്മുമായുള്ള മികച്ച ബന്ധവും അദ്ദേഹത്തിന് ആത്മവിശ്വാസം നൽകുന്നു. പാലാ തിരിച്ചുപിടിക്കുക എന്നത് ജോസിനെ സംബന്ധിച്ച് രാഷ്ട്രീയ നിലനിൽപ്പിന്റെ കൂടി പ്രശ്നമാണ്.“യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് ഒരു മന്ത്രി” എന്ന വാഗ്ദാനമുയർത്തിയാണ് കാപ്പന്റെ പ്രചാരണം. 2019-ലെ ഉപതിരഞ്ഞെടുപ്പിലും 2021-ലെ പൊതുതിരഞ്ഞെടുപ്പിലും ജോസ് കെ മാണിയെ പരാജയപ്പെടുത്തിയ ചരിത്രം കാപ്പന് അനുകൂലമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും യുഡിഎഫ് ക്യാമ്പിന് പ്രതീക്ഷ നൽകുന്നു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് സ്ഥാനാർത്ഥിയാകുന്നതോടെ പാലായിലെ വോട്ട് വിഹിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാം. ഷോൺ ജോർജിലൂടെ മണ്ഡലത്തിലെ നിർണ്ണായകമായ ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഷോൺ ജോർജിന് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനം ഇത്തവണ വോട്ടായി മാറുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. 2016-ൽ എൻ. ഹരി നേടിയ 24,821 വോട്ടാണ് ബിജെപിയുടെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്ക്. ഇത് മറികടക്കാൻ ഷോണിന് കഴിയുമോ എന്നത് പ്രധാനമാണ്.
1970 മുതൽ കെ.എം. മാണിയുടെ മാത്രം കോട്ടയായിരുന്ന പാലാ ഇന്ന് രാഷ്ട്രീയ പരീക്ഷണങ്ങളുടെ കേന്ദ്രമാണ്. ഷോൺ ജോർജ് പിടിക്കുന്ന വോട്ടുകൾ ആരുടെ ജയപരാജയങ്ങളെ ബാധിക്കുമെന്നതാണ് ഏറ്റവും വലിയ കൗതുകം. ത്രികോണ മത്സരം ശക്തമാകുന്നതോടെ ഓരോ വോട്ടും പാലായുടെ പുതിയ പ്രതിനിധിയെ നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും.

