ബി.ആർ. ചോപ്രയുടെ 'മഹാഭാരതം' പരമ്പരയിലെ യോദ്ധാവ് കർണനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ നടൻ പങ്കജ് ധീർ (Pankaj Dheer) അന്തരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവർത്തകനും സിൻടിഎഎ അംഗവുമായ അമിത് ബെൽ ഇന്ത്യാ ടുഡേയോട് മരണവിവരം സ്ഥിരീകരിച്ചു.
പങ്കജ് കുറച്ചുകാലമായി ക്യാൻസറുമായി പോരാടുകയായിരുന്നുവെന്ന് സ്രോതസ്സുകൾ പറയുന്നു. രോഗാവസ്ഥയോട് പൊരുതിയെങ്കിലും, കുറച്ച് മാസങ്ങൾക്ക് മുമ്പ് രോഗം വീണ്ടും തലപൊക്കി. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. രോഗാവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായിരുന്നു.
പങ്കജ് ധീറിന്റെ വിയോഗവാർത്ത സ്ഥിരീകരിച്ചുകൊണ്ട് സിൻടിഎഎ (സിനി & ടിവി ആർട്ടിസ്റ്റസ് അസോസിയേഷൻ) ബുധനാഴ്ച ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി: "ഞങ്ങളുടെ ട്രസ്റ്റിന്റെ മുൻ ചെയർമാനും സിൻടിഎഎയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ശ്രീ പങ്കജ് ധീർ ജി 2025 ഒക്ടോബർ 15 ന് അന്തരിച്ച വാർത്ത ഞങ്ങൾ അഗാധമായ ദുഃഖത്തോടു കൂടി നിങ്ങളെ അറിയിക്കുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4:30 ന് മുംബൈയിലെ വൈൽ പാർലെ (പശ്ചിമ)യിലെ പവൻ ഹാൻസിന് അടുത്തായി നടക്കും.'സനം ബേവഫ', 'ബാദ്ഷാ' തുടങ്ങിയ സിനിമകളിലും 'ചന്ദ്രകാന്ത', 'സാസുരാൽ സിമർ കാ' തുടങ്ങിയ ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'മൈ ഫാദർ ഗോഡ്ഫാദർ' എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യുകയും സംവിധായകനായും ധീർ പ്രവർത്തിച്ചിട്ടുണ്ട്. അഭിനയ് ആക്ടിംഗ് അക്കാദമി സ്ഥാപിച്ചതും അദ്ദേഹമാണ്.
മുൻപ് ഇന്ത്യ ഫോറത്തിനു നൽകിയ അഭിമുഖത്തിൽ, പ്രേക്ഷകർക്കിടയിൽ തന്റെ കഥാപാത്രമായ കർണന്റെ ജനപ്രീതി ധീർ അനുസ്മരിച്ചു. തന്റെ പേരിൽ പ്രതിമകളും ക്ഷേത്രങ്ങളും നിർമ്മിക്കപെട്ടതും അദ്ദേഹം പരാമർശിച്ചു. അദ്ദേഹത്തെ മഹാനായ യോദ്ധാവ് കർണൻ എന്ന് വിളിച്ചിരുന്ന കാലത്തെയും അദ്ദേഹം അനുസ്മരിച്ചു. ഭാര്യ അനിതാ ധീർ. നടൻ നികിതിൻ ധീർ മകനാണ്.

