PRAVASI

തുടർഭരണം വേണ്ടെന്ന് കെ സച്ചിദാനന്ദൻ; കേരളത്തിന് നല്ലത് മുന്നണികൾ മാറിയുള്ള ഭരണം

Blog Image

തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം വേണ്ടെന്ന് കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ. കേരളത്തിന് നല്ലത് മുന്നണികൾ മാറിയുള്ള ഭരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.
വീണ്ടും ഒരു ഭരണം കൂടി വന്നാൽ അവസരവാദികളായ ധാരാളം ആളുകൾ ഇടതുപക്ഷത്ത് ചേരുകയും സ്വന്തം കാര്യങ്ങൾ സാധിക്കുന്നതിന് വേണ്ടി പാർട്ടിയെ ഉപയോ​ഗിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വർധിക്കുകയും ചെയ്യും. അത്തരം ഒരു സന്ദർഭത്തിൽ സ്വാഭാവികമായും പാർട്ടിയുടെ അടിസ്ഥാന സ്വഭാവം ഇല്ലാതാകുകയും ചെയ്യും. അത് ജനങ്ങളിൽ നിന്ന് കൂടുതൽ അകലുകയും ചെയ്യുമെന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്.
ഏത് പാർട്ടിയായാലും തുടർച്ചയായുള്ള ഭരണത്തിന്റെ ഏറ്റവും വലിയ കുഴപ്പം, അത് കൂടുതൽ അഴിമതിയിലേക്ക് നയിക്കാം. അധികാര കേന്ദ്രീകരണത്തിലേക്ക് നയിച്ചേക്കാം. ഞങ്ങൾ അജയ്യരാണ് എന്ന തോന്നലിലേക്ക് നയിച്ചേക്കാം. രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങൾക്ക് മുന്നിൽ ഉണ്ടാകേണ്ട വിനയമുണ്ട്. അത് ഇല്ലാതാകുന്ന രീതിയിലേക്ക് നയിച്ചേക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.ഇത്തരം ഒരു തകർച്ച ഇടതുപക്ഷത്തിന് ഉണ്ടാകാതിരിക്കണമെങ്കിൽ പ്രതിപക്ഷത്തിരുന്നുള്ള സജീവമായ പ്രവർത്തനം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ അർഥവത്താക്കുന്നത് കരുത്തുറ്റ പ്രതിപക്ഷമാണെന്നും, പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിയുടെ ശക്തി വർധിപ്പിക്കാനുള്ള വഴിയാണെന്നും സച്ചിദാനന്ദൻ പറയുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാളിലെ അവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും, വീണ്ടും ഒരു ഭരണം കൂടി ലഭിച്ചാൽ അങ്ങനെയൊരു പതനത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരുന്നത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ ഇല്ലാതാക്കാനും ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റാനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.