സ്ഥാനാർത്ഥിയാകുമെന്ന നേതാക്കളുടെ ഉറപ്പിൽ ഫ്ലക്സും പോസ്റ്ററും തയാറാക്കിയ കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് സീറ്റ് ലഭിച്ചില്ല. ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കാനാണ് ജോസഫ് വാഴയ്ക്കൻ തയാറെടുപ്പ് നടത്തിയത്. ഒന്നരലക്ഷം പോസ്റ്ററും 2500 ഫ്ലക്സ് ബോർഡുമാണ് തയാറാക്കിയത്. ഏറ്റുമാനൂരില്‍ ഒറ്റപ്പേരെന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് ഫ്ലക്സും പോസ്റ്ററും തയാറാക്കിയതെന്നും സീറ്റ് കിട്ടാത്തതില്‍ വിഷമമുണ്ടെന്നും ജോസഫ് വാഴയ്ക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം മുതല്‍ തന്റെ പേരായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞത്. ഇക്കാര്യം തന്നോടു സൂചിപ്പിക്കുകയും ചെയ്തു. പ്രവര്‍ത്തനം തുടങ്ങാനും പോസ്റ്റുകളും ഫ്ലക്സും പ്രിന്റ് ചെയ്യാനും പറഞ്ഞു. അതുകൊണ്ടാണ് വന്‍ തുക ചിലവഴിച്ച് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
എന്നെ ഞാൻ ആക്കിയ പ്രസ്ഥാനത്തിന് വേണ്ടി എന്നാൽ കഴിയുന്ന രീതിയിൽ പ്രവർത്തിക്കാൻ ഇന്നലെകളിൽ എന്ന പോലെ ഇനിയും നിലകൊള്ളുക എന്നതാണ് നിലപാടെന്ന് ജോസഫ് വാഴയ്ക്കൻ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം
വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലം വന്നിരിക്കുകയാണ്. വാർത്തകളിൽ എന്റെ പേരും നിറയുന്ന ഈ നിമിഷം ചിലത് പറയാനുണ്ട്. ജോസഫ് വാഴയ്ക്കൻ പാർട്ടിക്കെതിരെ മത്സരിക്കാൻ പോകുന്നു എന്നാണ് വാർത്ത. കോട്ടയം ജില്ലയിലെ രാമപുരത്തെ കെ എസ് യൂ പ്രവർത്തകനായി തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം ഏതാണ്ട് അൻപത് വർഷത്തേക്ക് കടക്കുമ്പോൾ എന്റെ പേരിനൊപ്പം പറയുന്ന കോൺഗ്രസ് എന്നതാണ് എന്റെ ഐഡന്റിറ്റി.
ഒന്നുമല്ലാതിരുന്ന ഒരു കെ എസ് യൂ പ്രവർത്തകനിൽ നിന്ന് കെ എസ് യൂവിന്റെ സംസ്ഥാന അധ്യക്ഷനും, യൂത്ത് കോൺഗ്രസ് നേതൃ പദവികളും, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, രാഷ്ട്രീയ കാര്യ സമിതി അംഗം തുടങ്ങി ഒട്ടേറെ പദവികൾ എനിക്ക് നൽകിയതും അതിലൂടെ എനിക്ക് മേൽവിലാസം ഉണ്ടാക്കി തന്നതും എന്റെ കോൺഗ്രസ് പാർട്ടിയാണ്. ഞാൻ പറഞ്ഞിട്ടുള്ളത് പോലെ ഈ പാർട്ടി എനിക്ക് എന്റെ അമ്മയെ പോലെയാണ്. ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനം തൊട്ട് കേരളത്തിന്റെ നിയമസഭയിൽ പ്രവർത്തിക്കാൻ അവസരം തന്നതും പാർട്ടിയാണ്.

