തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി നടൻ ജയറാം. ശബരിമലയിലേക്ക് നിർമ്മിച്ചു നൽകിയ സ്വർണവാതിൽ തൻ്റെ വീട്ടിലും അരമണിക്കൂറോളം പൂജിച്ചെന്ന് ജയറാം ന്യൂസ് 18 നോട് പറഞ്ഞു. ചെയ്തത് തെറ്റാണെന്നും ചെയ്യാൻ പാടിലായിരുന്നവെന്നും നടൻ വ്യക്തമാക്കി. 'ഒരു ഒമിനി വാനിന്റെ പിറകില്‍ കുറെ പ്ലാസ്റ്റിക് പേപ്പറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു പാളികള്‍ ഉണ്ടായിരുന്നത്. ദേവസ്വം ബോര്‍ഡിലെ മറ്റ് അംഗങ്ങളാരും ഉണ്ടായിരുന്നില്ല.' ജയറാം കൂട്ടിച്ചേര്‍ത്തു.
പൂജയിൽ വീരമണി സ്വാമി പങ്കെടുത്തെന്നും താനാണ് അദ്ദേഹത്തെ വിളിച്ചതെന്നും നടൻ പറഞ്ഞു. വീരമണി പാട്ടുപാടുകയും താൻ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. പൂജയിലൂടെ അയ്യപ്പനെ കൊണ്ടുപോകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും, ഇതൊന്നും പിൽക്കാലത്ത് വിവാദമാവുമെന്ന് അറിഞ്ഞിരുന്നില്ലെന്നും ജയറാം കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ശബരിമലയിൽ വെച്ചുള്ള പരിചയമുണ്ടെന്നും എല്ലാ വർഷവും മകരവിളക്കിന് കാണാറുണ്ടെന്നും ജയറാം പറഞ്ഞു.അതേസമയം, 2019-ലാണ് കേസിനാസ്പദമായ സംഭവം. സ്വർണ്ണം പൂശാനായി ദേവസ്വം ബോർഡ് രേഖാമൂലം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഏൽപ്പിച്ച പതിനാല് സ്വർണ്ണപ്പാളികളാണ് ചെന്നൈയിൽ എത്തിച്ചത്. അവിടെ സ്വർണ്ണം പൂശിയ ശേഷം, ദ്വാരപാലക ശിൽപത്തിൻ്റെ രൂപത്തിൽ ആക്കിയ ശേഷം ജയറാമിൻ്റെ വീട്ടിൽ വെച്ച് പൂജകൾ നടത്തുകയായിരുന്നു. ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു.

