PRAVASI

നിശബ്ദനായ വേട്ടക്കാരൻ ;ഐഎൻഎസ് മാഹി

Blog Image

നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് വെറുമൊരു ചടങ്ങല്ല. ഇത് ഭാരതത്തിൻ്റെ പ്രതിരോധ ശക്തിയുടെ, സ്വാശ്രയത്വത്തിൻ്റെ, പുതുയുഗപ്പിറവിയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ആഴങ്ങളിലേക്ക് നാം അയക്കുന്ന ഏറ്റവും പുതിയ കാവലാൾ. നിശബ്ദനായ വേട്ടക്കാരനായ ഐഎൻഎസ് മാഹി (INS Mahe) ഇന്ത്യൻ നാവികസേനയുടെ ഭാഗമാവുകയാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനമുണർത്തുന്ന നിമിഷം.

‘മേക്ക് ഇൻ ഇന്ത്യ’ എന്നത് വെറുമൊരു വാക്കല്ല. അതൊരു യാഥാർത്ഥ്യമാണ്, ഒരു പ്രതിജ്ഞയാണ്. ആ പ്രതിജ്ഞയുടെ ഏറ്റവും തിളക്കമേറിയ സാക്ഷ്യപത്രമാണ് ഈ യുദ്ധക്കപ്പൽ. 80% ലധികം ഇന്ത്യൻ സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഉപയോഗിച്ച് നമ്മുടെ സ്വന്തം കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിച്ച ഈ അത്ഭുതം, ലോകത്തിന് മുന്നിൽ ഭാരതത്തിൻ്റെ കരുത്ത് വിളിച്ചോതുന്നു. എന്താണ് ഐഎൻഎസ് മാഹിയെ ഇത്രയും സവിശേഷമാക്കുന്നത്? ഈ കപ്പലിൻ്റെ പ്രധാന ധർമ്മം എന്താണ്? നമുക്ക് നോക്കാം.


ഇത് ഒരു സാധാരണ കപ്പലല്ല. ആൻ്റി-സബ്മറൈൻ വാർഫെയർ ഷാൾ വാട്ടർ ക്രാഫ്റ്റ് (ASW-SWC) വിഭാഗത്തിൽ പെട്ട ആദ്യത്തെ യുദ്ധക്കപ്പലാണ്. നമ്മുടെ തീരദേശത്തിന് അടുത്തുള്ള, ആഴം കുറഞ്ഞ കടലുകളിൽ അന്തർവാഹിനികൾ ഉണ്ടാക്കുന്ന ഭീഷണികളെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും സെക്കൻ്റുകൾക്കുള്ളിൽ നിർവീര്യമാക്കാനും സാധിക്കുന്ന ആധുനികമായ യുദ്ധകപ്പൽ.

കടലിൻ്റെ ആഴങ്ങളിൽ, ഒരു സൈലന്റ് ഹണ്ടർ എന്നപോലെ നിശബ്ദമായി പ്രവർത്തിക്കാൻ മാഹിക്ക് കഴിയും. ഇതിൻ്റെ ഫയർ പവർ, സ്റ്റെൽത്ത് ടെക്നോളജി, ചലനശേഷി എല്ലാം ഏറ്റവും ആധുനികമാണ്. നമ്മുടെ മത്സ്യത്തൊഴിലാളികൾക്ക്, നമ്മുടെ സമുദ്ര സമ്പത്തിന്, ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഐഎൻഎസ് മാഹി സുരക്ഷ നൽകും. ചൈനയുടെയും പാകിസ്താന്റെയും ഭാഗത്തുനിന്നുള്ള നാവിക ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ പടക്കപ്പൽ ഇന്ത്യൻ സേനയ്ക്ക് വലിയ മുതൽക്കൂട്ടാകും. ചരിത്രപരമായ ചടങ്ങിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞ വാക്കുകൾ ഈ നിമിഷത്തിൻ്റെ പ്രാധാന്യം അടിവരയിടുന്നു.


ജനറൽ ദ്വിവേദി ഊന്നിപ്പറഞ്ഞത് ഒരൊറ്റ കാര്യമാണ്, സംയോജനം. “കരസേന, നാവികസേന, വ്യോമസേന നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഭാവി വെല്ലുവിളികളെ നേരിടാൻ സാധിക്കൂ. സൈനിക വിഭാഗങ്ങൾ ഒരുമിച്ചു ചിന്തിക്കണം, ഒരുമിച്ചു നീങ്ങണം”.അദ്ദേഹം പറഞ്ഞു “ഇന്നത്തെ പ്രതിരോധ വെല്ലുവിളികൾ സങ്കീർണ്ണമാണ്. വെള്ളത്തിലെ ഭീഷണി മാത്രമല്ല, സൈബർ ലോകത്തും ബഹിരാകാശത്തും ഭീഷണിയുണ്ട്. മൾട്ടി-ഡൊമെയ്ൻ സജ്ജീകരണത്തോടെ നാം തയ്യാറെടുക്കണം”. ഐഎൻഎസ് മാഹി ഈ സംയോജനത്തിൻ്റെ പ്രതീകമാണ്.

കൊച്ചിൻ ഷിപ്പ്‌യാർഡിലെ എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും അഭിവാദ്യങ്ങൾ. ഈ കപ്പലിലെ ഓരോ ഘടകങ്ങളിലും പതിഞ്ഞിരിക്കുന്നത് ഇന്ത്യൻ ബുദ്ധിയുടെ കയ്യൊപ്പാണ്. ബെൽ, ലാർസൻ & ടൂബ്രോ പോലുള്ള സ്ഥാപനങ്ങളും നൂറിലധികം ചെറുകിട-ഇടത്തരം സംരംഭങ്ങളും ഐഎൻഎസ് മാഹിയുടെ നിർമ്മാണത്തിൽ പങ്കാളികളായി. ഇന്ത്യൻ പടക്കപ്പൽ ഇനി പടിഞ്ഞാറൻ കടൽത്തീരത്ത് വിന്യസിക്കപ്പെടും.ഐഎൻഎസ് മാഹി നമ്മുടെ നാടിൻ്റെ സാമർത്ഥ്യമാണ്, നമ്മുടെ പ്രതിരോധത്തിൻ്റെ ഭാവിയാണ്. ഇനി നമ്മുടെ സമുദ്രങ്ങൾ കൂടുതൽ സുരക്ഷിതമാണ്. കൂടുതൽ ശക്തവും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.