ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസില്‍ ഇന്ത്യക്കാരനായ യുവാവ് വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജിന്ദ് സ്വദേശിയും ലോസ് ആഞ്ചലസില്‍ സെക്യൂരിറ്റി ജീവനക്കാരനുമായിരുന്ന 26കാരനായ കപിലാണ് കൊല്ലപ്പെട്ടത്. താൻ ജോലി ചെയ്യുന്ന കടയുടെ സമീപത്ത് ഒരാൾ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തപ്പോഴാണ് യുവാവിന് നേരെ വെടിവെച്ചതെന്നു പോലീസ് റിപ്പോർട്.
ശനിയാഴ്ച വൈകിട്ടോടെയാണ് കപിലിൻ്റെ മരണം സംഭവിച്ചത്. 2022ലാണ് കപിൽ അമേരിക്കയിലെത്തിയത്. പാനമ വഴി മെക്സിക്കോയിലേക്ക് കടന്ന ശേഷം അവിടെ നിന്ന് അമേരിക്കയിലെത്തിയതാണ് ഇദ്ദേഹം. അമേരിക്കയിൽ എത്താൻ ഏജന്റിന് 45 ലക്ഷം രൂപയാണ് കപിൽ നൽകിയത്.
അമേരിക്കയിലെത്തിയ ഉടൻ അറസ്റ്റിലായ ഇദ്ദേഹം, നിയമപരമായി പുറത്തിറങ്ങിയ ശേഷമാണ് ജോലിക്ക് പ്രവേശിച്ചതെന്നാണ് പോലീസിന് കിട്ടിയ അറിവ്. ഇന്ത്യയിലുള്ള രണ്ട് സഹോദരിമാർക്കും അച്ഛനും ഏക ആശ്രയമായിരുന്നു കപിൽ.
ജോലി ചെയ്യുന്ന കടയ്ക്ക് മുന്നിൽ അമേരിക്കക്കാരനായ ഒരാൾ മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട് കപിലും പ്രതിയും തമ്മിൽ വാക്കേറ്റമുണ്ടയി എന്നും അതെ തുടർന്ന് പ്രതി കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് വെടിവെച്ചുവെന്നുമാണ് പോലീസ് റിപ്പോർട്ട്.
അമേരിക്കയിലുള്ള കപിലിന്റെ ബന്ധുക്കൾ യുവാവിൻ്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ആവശ്യപ്പെട്ട് യു.എസ് അധികാരികളെ സമീപിച്ചിട്ടുണ്ട്.
.jpg)

