ഖലിസ്ഥാനി ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷത്തോളമായി ഉലഞ്ഞിരുന്ന ഇന്ത്യ-കാനഡ ബന്ധം വീണ്ടും സാധാരണനിലയിലേക്ക് മടങ്ങുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലേക്ക് പുനരാരംഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മില്‍ ധാരണയായി. പുതിയ നയതന്ത്രജ്ഞന്മാരെ നിയമിക്കാനും മുടങ്ങിപ്പോയ വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഇരുവരും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
കാനഡയില്‍ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു പ്രധാനമന്ത്രി മോദി. ഇതിനോടനുബന്ധിച്ച് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ആശങ്കകളോടും പ്രതികരണങ്ങളോടും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളോടുമുള്ള പരസ്പര ബഹുമാനം രണ്ടുരാജ്യങ്ങളും തമ്മിലുള്ള സന്തുലിത ബന്ധത്തിന്റെ അടിസ്ഥാനമാണെന്ന് നേതാക്കള്‍ അടിവരയിട്ടുപറഞ്ഞു.
40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയെ പോസിറ്റീവും ക്രിയാത്മകവുമാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനായി കൃത്യമായ നടപടികള്‍ സ്വീകരിക്കാനും ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുനഃരാരംഭിക്കാനും വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി വിവിധ മേഖലകളിലെ മന്ത്രിതല ഇടപെടലുകളും മറ്റ് ഇടപെടലുകളും നടത്താന്‍ നേതാക്കള്‍ സമ്മതിച്ചതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.ഇന്ത്യയും കാനഡയും തങ്ങളുടെ സുരക്ഷാ ആശങ്കകള്‍ പരസ്പരം ചര്‍ച്ച ചെയ്തു. കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഒട്ടാവ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചയില്‍ വിഷയമായി. അതേസമയം, വലിയ ബഹളങ്ങളൊന്നുമില്ലാതെയാണ് കൂടിക്കാഴ്ച നടന്നത്. ബന്ധം ഉലഞ്ഞതിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ആദ്യ ചര്‍ച്ചയായതിനാല്‍ ഖലിസ്ഥാന്‍ വിഷയത്തിൽ വലിയ ഊന്നൽ നൽകിയില്ല.
കാനഡയുടെ മുന്‍ഗണനയായ രാജ്യാന്തര കുറ്റകൃത്യങ്ങളെയും അടിച്ചമര്‍ത്തലുകളെയും കുറിച്ച് ജി7 ഉച്ചകോടിയില്‍ കാര്‍ണി ചര്‍ച്ച ചെയ്തതായി കാനഡ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിഘടനവാദിയും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിച്ചില്ല. ഈ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യ ഗൂഢാലോചന നടത്തിയെന്ന് കാര്‍ണിയുടെ മുന്‍ഗാമിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു.
രാജ്യാന്തരതലത്തിലുള്ള അടിച്ചമര്‍ത്തല്‍ വിദേശ ഇടപെടലിന്റെ ആക്രമണാത്മക രൂപമാണെന്ന് പറഞ്ഞ ജി 7 ഉച്ചകോടി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അതിനെ ശക്തമായി അപലപിച്ചു.
ജനാധിപത്യ മൂല്യങ്ങള്‍, നിയമവാഴ്ചയോടുള്ള ബഹുമാനം, പരമാധികാരത്തിന്റെയും പ്രാദേശിക സമഗ്രതയുടെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പ്രതിബദ്ധത എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യ-കാനഡ ബന്ധത്തിന്റെ പ്രധാന്യം ഇരുനേതാക്കളും ഉറപ്പിച്ചു പറഞ്ഞതായി ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഏര്‍ളി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റില്‍(ഇപിടിഎ) മുടങ്ങിക്കിടന്ന ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതിന്റെ പ്രധാന്യം ഇന്ത്യയും കാനഡയും ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ഇടപെടാന്‍ അതത് ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്താന്‍ അവര്‍ തീരുമാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞതോടെ 2023ല്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കാനഡ നിറുത്തിവെച്ചിരുന്നു.ജസ്റ്റിന്‍ ട്രൂഡോയുടെ കീഴിലെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മയെയും മറ്റ് നിരവധി ഇന്ത്യന്‍ നയതന്ത്രജ്ഞരെയും കഴിഞ്ഞവര്‍ഷം പുറത്താക്കിയിരുന്നു. ബന്ധം തകരാന്‍ കാരണം ട്രൂഡോയും അദ്ദേഹത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയവുമാണെന്ന് ഇന്ത്യ വാദിച്ചിരുന്നു. ഹൈകമ്മിഷണര്‍ സ്ഥാനത്തേക്ക് ഇരുരാജ്യങ്ങളും മുതിര്‍ന്ന നയതന്ത്രജ്ഞരെ ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്. അവര്‍ ഉടന്‍ തന്നെ നിയമനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്കും വ്യവസായങ്ങള്‍ക്കും പതിവ് സേവനങ്ങള്‍ തിരികെ നല്‍കുന്നത് ഇത് ഉറപ്പാക്കുമെന്ന് കാനഡ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

