തിരുവനന്തപുരം നാലാഞ്ചിറയിൽ ദാരുണമായ ഒരു കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നാലാഞ്ചിറ സ്വദേശിനിയായ മുപ്പത്തിയാറുകാരി ഹസീനയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഭർത്താവ് സുരേഷിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടാകുന്നത്. കഴിഞ്ഞ കുറച്ചധികം നാളുകളായി ഈ വീട്ടിൽ നിരന്തരമായി വഴക്കും പ്രശ്നങ്ങളും പതിവായിരുന്നുവെന്നാണ് വിവരം. ഹസീനയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഭർത്താവ് സുരേഷ് ആരോപിച്ചിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ ഒരാഴ്ച മുൻപ് ഹസീന സുഹൃത്തിനൊപ്പം പോവുകയും കുറച്ചു ദിവസങ്ങളായി കാണാതാവുകയും ചെയ്തിരുന്നു. ഇതിനുശേഷം ഹസീന തിരിച്ചെത്തിയതോടെ വീട്ടിലെ തർക്കങ്ങൾ കൂടുതൽ രൂക്ഷമാവുകയായിരുന്നു.
ഇന്നലെ വൈകുന്നേരവും ഇതേച്ചൊല്ലി വലിയ രീതിയിലുള്ള തർക്കം ഉണ്ടായതിനെ തുടർന്ന് ഇരുവരും മണ്ണന്തല പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അന്ന് പോലീസ് ഇടപെട്ട് പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കുകയും, കാര്യങ്ങൾ ഒത്തുതീർപ്പാക്കി ഇവരെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സമാധാനം അധികം നീണ്ടുനിന്നില്ല. ഇന്ന് പുലർച്ചെ വീണ്ടും വലിയ രീതിയിൽ വഴക്കുണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ഹസീനയുടെ കഴുത്തറുത്ത ശേഷം ബാത്ത്റൂമിലെത്തി കത്തി കഴുകി അവിടെത്തന്നെ വെച്ചാണ് സുരേഷ് കാറിൽ കയറി രക്ഷപ്പെട്ടത്. പ്രതിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും കാറിന്റെ നമ്പർ ഉപയോഗിച്ചും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാളെ എത്രയും വേഗം കസ്റ്റഡിയിൽ എടുക്കാൻ സാധിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.
വട്ടിയൂർക്കാവ് സ്വദേശിയായ സുരേഷ് ഒരു ഇലക്ട്രീഷ്യനായി ജോലി നോക്കുകയാണ്. മരിച്ച ഹസീന മണക്കാട് സ്വദേശിനിയാണ്. ഇവർക്ക് നാല് മക്കളാണുള്ളത്. മൂത്തയാൾക്ക് 18 വയസ്സും, രണ്ടാമത്തെയാൾക്ക് 17 വയസ്സുമാണ്. മറ്റുള്ളവർക്ക് എട്ടും ഒൻപതും വയസ്സ് മാത്രമാണ് പ്രായം. ഈ വീട്ടിൽ ഹസീനയും സുരേഷും നാല് മക്കളും ഒരു മുത്തശ്ശിയുമടക്കം ഏഴ് പേരാണ് താമസിച്ചിരുന്നത്. ഇവർ വാടകയ്ക്ക് ഇവിടെ താമസം തുടങ്ങിയിട്ട് ഏകദേശം നാല് മാസം മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ അയൽവാസികൾക്കും ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു.
കൊലപാതകം നടക്കുമ്പോൾ എട്ടും ഒൻപതും വയസ്സുള്ള കുഞ്ഞുങ്ങൾ ഈ വീടിനുള്ളിൽ ഉണ്ടായിരുന്നു. സ്വന്തം അമ്മയെ പിതാവ് കൺമുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തുന്നത് കാണേണ്ടി വന്ന കുഞ്ഞുങ്ങൾ ആകെ ഭയന്നുവിറച്ച അവസ്ഥയിലാണ്. എന്ത് പ്രശ്നങ്ങളുടെ പേരിലായാലും ഈ ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, ആ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ ഇപ്പോൾ എന്തായിരിക്കുമെന്ന് ഊഹിക്കാൻ പോലും സാധിക്കില്ല. മൂത്ത രണ്ട് കുട്ടികളും മുത്തശ്ശിയും നിലവിൽ പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. അവർ തിരികെ എത്തിയ ശേഷം ഈ കുഞ്ഞുങ്ങളെ എവിടേക്ക് മാറ്റണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. മണ്ണന്തല പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹസീനയുടെ മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

