PRAVASI

350 കിലോ വെടിക്കോപ്പുമായി രാവിലെ ഡോക്ടർമാരുടെ അറസ്റ്റ്; വൈകിട്ട് ഡൽഹി സ്ഫോടനം; ബന്ധം ചികഞ്ഞ് എൻഐഎ

Blog Image

അസോൾട്ട് റൈഫിൾ, ടൈമറുകൾ, പിസ്റ്റൾ എന്നിവക്ക് പുറമെയാണ് വൻ സ്ഫോടകവസ്തു ശേഖരവും ഇന്ന് രാവിലെ ജമ്മു കശ്മീർ പോലീസ്, ഹരിയാനയിൽ നിന്ന് പിടികൂടിയത്. ഇവ എത്തിച്ചതിന് പിടിയിലായതാകട്ടെ കാശ്മീരുകാരായ രണ്ട് ഡോക്ടർമാരും. ഇവർക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വൈകിട്ടോടെ 50 കിലോമീറ്റർ അപ്പുറത്ത് രാജ്യതലസ്ഥാനത്ത് സ്ഫോടനം നടന്നിരിക്കുന്നത്.

രണ്ടും തമ്മിൽ ബന്ധമുണ്ടോ എന്നതാണ് ആദ്യ പരിശോധന. എൻഐഎ, ഡൽഹി പോലീസ് സ്പെഷ്യൽ സെൽ എന്നിവർ സംയുക്തമായാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തവരിൽ നിന്ന് ഡൽഹി സ്ഫോടനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഭീകരാക്രമണ സാധ്യത തള്ളിക്കളയാതെയാണ് ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നത്.

ഹരിയാനയിലെ സിർസ, ഹിസാർ ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരും മറ്റ് ചിലരുമാണ് ഇന്ന് പുലർച്ചെ ജമ്മു കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ (SOG) പിടിയിലായത്. ഇവരെല്ലാം നിരോധിത സംഘടനയായ ജെയ്‌ഷ്-ഇ-മുഹമ്മദുമായി ബന്ധമുള്ളവരാണെന്ന് വിവരമുണ്ട്. ഇവരിൽ നിന്ന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ (IED), ഡിറ്റണേറ്ററുകൾ, ടൈമറുകൾ എന്നിവ പിടിച്ചെടുത്തതായി സ്ഥിരീകരിച്ചിരുന്നു.

ഇതിന് പിന്നാലെ വൈകിട്ട് 6.52ഓടെ ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ എട്ടുപേരാണ് മരിച്ചത്. തിരക്കേറിയ സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ സ്പീഡ് കുറച്ചെത്തിയ ഹ്യുണ്ടായ് i20 കാറിലാണ് ആദ്യം സ്ഫോടനം ഉണ്ടായത്. തൊട്ടടുത്ത വാഹനങ്ങളിലേക്കും തീപടർന്നാണ് ദുരന്തത്തിൻ്റെ വ്യാപ്തി വർധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.