PRAVASI

ആഗോള അയ്യപ്പസംഗമത്തിൽ നടത്താത്ത നന്ദഗോവിന്ദം ഭജനയ്ക്ക് 8 ലക്ഷം കൊടുത്തതായി ബില്ല്

Blog Image

പത്തനംതിട്ട: കഴിഞ്ഞ സെപ്റ്റംബർ 20 ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി സൂചന. പരിപാടിയിൽ പങ്കെടുക്കുകയോ ക്ഷണിക്കപ്പെടുകയോ ചെയ്യാത്ത 'നന്ദഗോവിന്ദം ഭജൻസ്' എന്ന ട്രൂപ്പിന്റെ പേരിൽ എട്ടു ലക്ഷം രൂപയുടെ ബില്ലാണ് കാണിച്ചിരിക്കുന്നത്.

 സംഗമത്തിൽ ഭക്തിഗാനങ്ങൾ ആലപിച്ചത് ഗായകൻ ഇഷാൻദേവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. എന്നാൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ പണം നൽകിയതായി കാണിച്ചിരിക്കുന്നത് നന്ദഗോവിന്ദം ഭജൻസിനാണ്.
കലാപരിപാടികൾക്കായി ആദ്യം നിശ്ചയിച്ചിരുന്ന ബജറ്റ് രണ്ട് ലക്ഷം രൂപയായിരുന്നു. എന്നാൽ ഓഡിറ്റ് റിപ്പോർട്ടിൽ എട്ടു ലക്ഷം രൂപ ചെലവായതായി രേഖപ്പെടുത്തിയിരിക്കുന്നു.
ട്രൂപ്പിന്റെ പ്രതികരണം- തങ്ങൾ ഇതുവരെ പമ്പയിലോ സന്നിധാനത്തോ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജൻസ് പ്രവർത്തകർ വ്യക്തമാക്കി. ഇതോടെ വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയതാണെന്ന സംശയം ബലപ്പെട്ടു.
മറ്റ് അവ്യക്തതകൾ- ഇഷാൻദേവിന്റെ സംഘത്തിന് എത്ര രൂപ നൽകിയെന്നോ, വൈകിട്ട് പരിപാടി നടത്തിയ വിജയ് യേശുദാസ് അടക്കമുള്ള പ്രമുഖ ഗായകർക്ക് പ്രതിഫലം നൽകിയോ എന്ന കാര്യത്തിൽ റിപ്പോർട്ടിൽ വ്യക്തതയില്ല. ഇവർ സൗജന്യമായാണ് പാടിയതെന്നാണ് ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

സ്വകാര്യ ഏജൻസിയെക്കൊണ്ട് ദേവസ്വം ബോർഡ് നടത്തിയ ഓഡിറ്റിലാണ് ഈ പൊരുത്തക്കേടുകൾ ഉള്ളത്. ഓഡിറ്റ് റിപ്പോർട്ടും സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടും നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ ബില്ലെഴുതിയതടക്കമുള്ള കാര്യങ്ങളിൽ ഫെബ്രുവരി 27 നകംവിശദീകരണം നൽകാൻ ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
മുഖ്യമന്ത്രിക്കുള്ള കിടക്കയ്ക്ക് 1 ലക്ഷം
സംഗമം ഉദ്ഘാടനംചെയ്യാൻ മുഖ്യമന്ത്രി തലേന്ന് പമ്പയിലെത്തിയിരുന്നു. അദ്ദേഹത്തിനുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയുമാണ് വാങ്ങിയത്. ഇത് ഇപ്പോൾ ദേവസ്വം മരാമത്ത് ഓഫീസിലുണ്ട്. 4000 ലിറ്ററിന്റെ വാട്ടർടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാൻ 4.8 ലക്ഷം രൂപ ചെലവായതായും കാണിച്ചിരിക്കുന്നു. എന്നാൽ, വാങ്ങിയ സാധങ്ങൾ സ്വത്തുവകയായി കാണിച്ചതിൽ ഈ വാട്ടർ ടാങ്ക് കാണുന്നില്ല.
മെത്തകൾ 150; കണക്കിൽ 50 എണ്ണമില്ല
150 മെത്തകൾ വാങ്ങിയതായി സ്‌റ്റേറ്റ്‌മെന്റിലുണ്ടെങ്കിലും 50 എണ്ണത്തിന് ബില്ലുകളില്ല. മെത്തകളെല്ലാം പോലീസിന്റെ വിശ്രമകേന്ദ്രത്തിനാണ് നൽകിയത്. സംഗമം കഴിഞ്ഞും പോലീസാണിവ സൂക്ഷിക്കുന്നത്.
മറ്റ് ചെലവുകൾ
ടാക്സ്‌സിചാർജ് - 10.57 ലക്ഷം
എട്ട് അടി ഉയരമുള്ള സുരക്ഷാവേലി - 3.24 ലക്ഷം
വിഐപികൾക്ക് ഭക്ഷണവിതരണം - 30,000
പ്രഭാതഭക്ഷണം (4000 പേർ) - 4.2 ലക്ഷം
11 മണി ചായ, സ്‌നാക്‌സ് (5000 പേർ) - 2 ലക്ഷം
ഉച്ചഭക്ഷണം (5000 പേർ) - 8.5 ലക്ഷം
വൈകിട്ട് ചായ (5000 പേർ) - 2 ലക്ഷം
രാത്രിഭക്ഷണം (3000 പേർ) - 4.5 ലക്ഷം
ഡീസൽ - 7.44 ലക്ഷം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.