തൃശൂർ: കുന്നംകുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 66 വയസായിരുന്നു. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. കടവല്ലൂര്‍ കൊരട്ടിക്കര സ്വദേശിയായ ബാബു എം പാലിശ്ശേരി 2006ലും 2011ലും കുന്നംകുളത്ത് നിന്ന് മത്സരിച്ച് നിയമസഭയിലെത്തി.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപാണ് ബാബു എം പാലിശ്ശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം, കുന്നംകുളം ഏരിയ സെക്രട്ടറി, ലൈബ്രറി കൗൺസിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ്,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ്പ്രസിഡന്റ്, കടവല്ലൂര്‍ പഞ്ചായത്ത് അംഗം, കടവല്ലൂര്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, സിഐടിയു സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തുടരുന്നതിനിടെയാണ് അസുഖബാധിതനാകുന്നത്. ഞരമ്പുകളെ ബാധിച്ച പാര്‍ക്കിസണ്‍സ് അസുഖമായിരുന്നു. പിന്നീട് ചെറിയ കോമ സ്റ്റേജിലേക്ക് മാറുകയും വീട്ടില്‍ തന്നെ ശുശ്രൂഷയില്‍ തുടരുകയുമായിരുന്നു.ഭാര്യ : ഇന്ദിര (മാനേജര്‍, അടാട്ട് ഫാര്‍മേഴ്‌സ് ബാങ്ക്). മക്കള്‍: അശ്വതി , അഖില്‍ ( എഞ്ചിനീയര്‍) മരുമകന്‍: ശ്രീജിത്ത് (ഒമാന്‍) സഹോദരങ്ങള്‍: മാധവനുണ്ണി (റിട്ട. എക്‌സി. എഞ്ചിനീയര്‍), എം ബാലാജി (സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം), തങ്കമോള്‍, രാജലക്ഷ്മി.
ഇന്‍കം ടാക്‌സ് ഓഫീസര്‍ ആയിരുന്ന കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി രാമന്‍നായരുടെയും അമ്മയുടെയും അമ്മിണിയമ്മയുടെയും മൂത്തമകനായി 1959 ലായിരുന്നു ജനനം. മൃതദേഹം ഉച്ചക്ക് കുന്നംകുളത്തെ സിപിഎം പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച് പൊതുദര്‍ശനത്തിനായി വെക്കും. വൈകുന്നേരത്തോടെ കൊരട്ടിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ബുധനാഴ്ച.


