PRAVASI

ശിവരാജ് പാട്ടീൽ അന്തരിച്ചു; മുംബൈ ഭീകരാക്രമണ സമയത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി

Blog Image

മുംബൈ: കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു. 90 വയസായിരുന്നു. ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. ലാത്തൂരിൽനിന്ന് 7 തവണ ലോക്സഭയിലെത്തി. 2004 മുതൽ 2008വരെ ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2008ൽ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ ശിവരാജ് പാട്ടീൽ രാജിവച്ചിരുന്നു.
മഹാരാഷ്ട്രയിലെ ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബർ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി. 1972 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് വിജയിച്ചു. പിന്നീട് മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ചു. 1980ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏഴു തവണ ലോക്സഭാംഗമായിരുന്നു. 1980 മുതൽ 1989 വരെ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. 1991 മുതൽ 1996 വരെ ലോക്സഭ സ്പീക്കറായിരുന്നു. 2010 മുതൽ 2015വരെ പഞ്ചാബ് ഗവർണറായി സേവനം അനുഷ്ഠിച്ചു.
പാട്ടീലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. "ശ്രീ ശിവരാജ് പാട്ടീൽ ജിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. പൊതുജീവിതത്തിലെ നീണ്ട വർഷങ്ങളിൽ എംഎൽഎ, എംപി, കേന്ദ്രമന്ത്രി, മഹാരാഷ്ട്ര നിയമസഭയുടെ സ്പീക്കർ, ലോക്സഭാ സ്പീക്കർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച അനുഭവസമ്പന്നനായ നേതാവായിരുന്നു അദ്ദേഹം."
"സമൂഹത്തിന്റെ ക്ഷേമത്തിനായി സംഭാവനകൾ നൽകാൻ അദ്ദേഹം അഭിനിവേശമുള്ളവനായിരുന്നു. വർഷങ്ങളായി ഞാൻ അദ്ദേഹവുമായി പലതവണ സംസാരിച്ചിട്ടുണ്ട്, അതിൽ ഏറ്റവും ഒടുവിലത്തേത് ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം എന്റെ വസതിയിൽ വന്നപ്പോഴായിരുന്നു. ഈ ദുഃഖകരമായ സമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്. ഓം ശാന്തി," - പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.