മുൻ നക്‌സലൈറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു.82 വയസായിരുന്നു.കോതമംഗലം വടാട്ടുപാറയിലുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം.അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.
കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായാണ് സ്റ്റീഫൻ ജനനിച്ചത്. പിന്നീട് ഇടുക്കിയിലെ വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ പാർട്ടിയിലേക്ക് വന്ന സ്റ്റീഫൻ പാർട്ടി പിളർന്നപ്പോൾ സിപിഐ യിൽ തുടർന്നു. പിന്നീട് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയായിരുന്നു.

19-ാം വയസ്സിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ് സ്റ്റീഫൻ പ്രസ്ഥാനത്തിൽ സജീവമായത്.തുടർന്ന് ഒളിവിൽപോയി. കേരളത്തിൽ നക്സലൈറ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.1971-ലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. കൊലക്കേസ് ഉൾപ്പെടെ പതിനെട്ടോളം കേസുകളിൽ അന്ന് അദ്ദേഹം പ്രതിയായിരുന്നു.പ്രസ്ഥാനം ഉപേക്ഷിച്ച അദ്ദേഹം പിന്നീട് ഇടുക്കി ജില്ലയിലെ ചേലച്ചുവട്ടിൽ തയ്യൽ കട നടത്തിയാണ് ഉപജീവനം കണ്ടെത്തിയത്. കുറച്ചുകാലം സുവിശേഷ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.ചരിത്രശാസ്ത്രവും മാർക്‌സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവ പ്രധാനപ്പെട്ട പുസ്തകങ്ങളാണ്. 'വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മകഥ' എന്ന പേരിൽ ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്..

