ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുണ്ടായിരുന്ന സാഹിത്യ പുരസ്കാരമായ ജെസിബി സാഹിത്യ പുരസ്കാരം നിർത്തലാക്കിയെന്ന് റിപ്പോർട്ട്. ജെസിബി ലിറ്റററി ഡയറക്ടർ മിതാ കപൂർ ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ എന്തുകൊണ്ടാണ് ഈ തീരുമാനം എന്ന് അവർ വിശദീകരിച്ചില്ല. ഒരു ബുൾഡോസർ നിർമ്മാണ കമ്പനിയായ ജെസിബി സാഹിത്യപുരസ്‌കാരം നൽകുന്നതിനെതിരേ വലിയ വിമർശനങ്ങളുമുയർന്നിരുന്നു.
25 ലക്ഷം രൂപ സമ്മാനത്തുകയുമായി ഇന്ത്യയിലെ ഏറ്റവും കൂടുതൽ തുക നൽകിയിരുന്ന സാഹിത്യ പുരസ്കാരമാണ് ജെസിബി സാഹിത്യ പുരസ്കാരം. ഭൂമി ഇടിച്ചു നിരപ്പാക്കുന്ന ബുൾഡോസറുകൾ നിർമിക്കുന്ന ജെസി ബാംഫോർഡ് എസ്കവേറ്റെഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ജെസിബി.
ആകെ നൽകിയ 7 പുരസ്കാരങ്ങളിൽ 3 എണ്ണം നേടിയത് മലയാളത്തിൽ നിന്നായിരുന്നതിനാൽ ഈ പുരസ്‌കാരം മലയാള സാഹിത്യ ലോകത്തും ഏറെ ചർച്ചയും ശ്രദ്ധയുമാകർഷിച്ചിരുന്നു. 2018-ൽ ആരംഭിച്ച ജെസിബി സാഹിത്യപുരസ്‌കാരം ഇന്ത്യക്കാരുടെ ഇംഗ്ലീഷിലുള്ള കൃതികൾക്കോ ഇംഗ്ലീഷിലേക്കുള്ള വിവർത്തനകൃതികൾക്കോ ആണ് പുരസ്‌കാരം സമ്മാനിച്ചിരുന്നത്. അതിൽ വിവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്നു. ഏഴ് പുരസ്കാരങ്ങളിൽ അഞ്ച് തവണയും വിവർത്തന കൃതികൾക്കാണ് സമ്മാനം ലഭിച്ചത്.2018 ൽ ബെന്യാമിനായിരുന്നു പ്രഥമപുരസ്‌കാരം.‘മുല്ലപ്പൂനിറമുള്ള പകലുകൾ’ എന്ന മലയാളനോവലിന്റെ 'ജാസ്മിൻ ഡേയ്‌സ്' എന്ന പേരിൽ ഷഹനാസ് ഹബീബ് ചെയ്ത ഇംഗ്ലീഷ് വിവർത്തനമാണ് ബഹുമതിക്കർഹമായത്. ജയശ്രീ കളത്തിൽ മുസ്റ്റാഷ് എന്ന പേരിൽ വിവർത്തനം ചെയ്ത എസ് ഹരീഷിന്റെ മീശ എന്ന മലയാള നോവലിനായിരുന്നു 2020-ൽ പുരസ്ക്കാരം. 'ഡൽഹി: എ സോളിലോക്വി' എന്ന പേരിൽ ഫാത്തിമ ഇ.വി., നന്ദകുമാർ കെ. എന്നിവർ വിവർത്തനം ചെയ്ത എം മുകുന്ദന്റെ ഡൽഹി ഗാഥകൾക്കായിരുന്നു 2021-ൽ പുരസ്ക്കാരം. അങ്ങനെ മലയാളം ജെസിബി വാർത്തകളിൽ നിറഞ്ഞു.2019 ൽ തമിഴിലെ മാധുരി വിജയിന്റെ 'ദി ഫാർ ഫീൽഡ്' ആയിരുന്നു സമ്മാനം നേടിയത്. 2022-ൽ ഉറുദുവിൽ നിന്ന് ബാരൻ ഫാറൂഖി വിവർത്തനം ചെയ്തു ഖാലിദ് ജാവേദിന്റെ 'ദി പാരഡൈസ് ഓഫ് ഫുഡ്', 2023-ൽ തമിഴിൽ നിന്നും ജനനി കണ്ണൻ വിവർത്തനം ചെയ്ത പെരുമാൾ മുരുഗന്റെ 'ഫയർ ബേർഡ്' നേടി.
എന്നാൽ ഇന്ത്യയിലും പലസ്തീനിലും നാശം വിതയ്ക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഒരു ബുൾഡോസർ നിർമ്മാണ കമ്പനിയായ ജെസിബി ഒരു സാഹിത്യപുരസ്‌കാരം നൽകുന്നതിൽ ഒരു കാപട്യമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇതുന്നയിച്ച് ഇന്ത്യ, പാലസ്റ്റീൻ, മധ്യേഷ്യ എന്നിവിടങ്ങളിലെ നൂറിലേറെ എഴുത്തുകാരും വിവർത്തകരും പ്രസാധകരും ജെസിബിക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. പ്രമുഖ കവി കെ സച്ചിതാനന്ദൻ, മീന കന്ദസാമി, സിയ ഉസ് സലാം തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകൾ മുസ്ലീങ്ങളുടെ വീടുകളും കടകളും ആരാധനാലയങ്ങളും ജെസിബി ബുൾഡോസറുകൾ ഉപയോഗിച്ചു തകർത്തുകൊണ്ട് 'ബുൾഡോസർ നീതി' നടപ്പാക്കുകയാണ് എന്നും വിമർശകർ .കുറ്റപ്പെടുത്തി. അതിനാൽ "മോദിയുടെ ഇന്ത്യയിൽ ഭരണകൂടം സൃഷ്ട്ടിക്കുന്ന വെറുപ്പിന്റെയും ന്യൂനപക്ഷങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ടവരേയും ഭീഷണിപ്പെടുന്നതിന്റെയും പ്രതീകമായി ജെസിബി മാറി" എന്ന് കണ്ടെത്തിയ സാംസ്‌കാരിക പ്രവർത്തകർ ഇതിൽ രോഷവും പ്രകടിപ്പിച്ചു.
സാധാരണനിലയിൽ എല്ലാ വർഷവും മാർച്ച് ആദ്യവാരത്തോടെയാണ് പുരസ്‌കാരത്തിനായി കൃതികൾ ക്ഷണിക്കാറുള്ളത്. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലും അറിയിപ്പുകളൊന്നുമില്ല. 2013 ലെ കമ്പനി നിയമത്തിലെ സെക്ഷൻ 8(5) പ്രകാരം ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷന് നൽകിയ ലൈസൻസ് റദ്ദാക്കിയതിന് ശേഷമാണ് ഈ വാർത്ത വരുന്നത്.2024-ൽ 'ലോറെൻസോ സെർച്ച്സ് ഫോർ ദി മീനിംഗ് ഓഫ് ലൈഫ്' എന്ന ഇംഗ്ലീഷ് കൃതിക്ക് ഉപമന്യു ചാറ്റർജിക്കാണ് അവസാനമായി പുരസ്കാരം ലഭിച്ചത്.
സമാധാനത്തിനും സാഹിത്യത്തിനുമടക്കം ലോകത്തേറ്റവും സമ്മാനത്തുകയുള്ള നൊബേൽ പുരസ്ക്കാരം ഡൈനാമിറ്റ് എന്ന സ്ഫോടകവസ്തു കണ്ടുപിടിച്ച കണ്ടുപിടിച്ച സ്വീഡിഷ് ശാസ്ത്രജ്ഞനും, എഞ്ചിനീയറും, ആയുധവ്യാപാരിയും, കണ്ടുപിടുത്തക്കാരനുമായിരുന്ന ആൽഫ്രഡ് നൊബേലിന്റെ പേരിലുള്ളതാണ്.വിനാശം വിതയ്ക്കുന്ന ഡൈനാമിറ്റിന്റെ കണ്ടുപിടിത്തം നോബലിനെ കോടീശ്വരനാക്കി.തുടർന്ന് തൻ്റെ സമ്പത്തിൻ്റെ ഭൂരിഭാഗവും ശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിലെ പുരസ്‌കാരങ്ങൾക്കായി മാറ്റിവെക്കണമെന്ന് അദ്ദേഹം തൻ്റെ വിൽപത്രത്തിൽ എഴുതിയിരുന്നു.
ഇന്ത്യയിലടക്കം അഴിമതി ആരോപിക്കപ്പെട്ട ബോഫോഴ്സ് എന്ന ആയുധനിർമ്മാണകമ്പനിയുടെ ഉടമസ്ഥനും ആയിരുന്നു ആൽഫ്രഡ് നൊബേൽ.1900 ൽ നോബൽ ഫൗണ്ടേഷൻ സ്ഥാപിക്കുകയും 1901 മുതൽ പുരസ്‌കാരങ്ങൾ നൽകിത്തുടങ്ങുകയും ചെയ്തു.

