നമ്മുടെയെല്ലാം പ്രിയപ്പെട്ട നടൻ ധർമേന്ദ്ര നമ്മെ വിട്ടുപോയിരിക്കുന്നു. ആക്ഷൻ രംഗങ്ങളിലൂടെയും പ്രണയരംഗങ്ങളിലൂടെയും നമ്മെ വിസ്മയിപ്പിച്ച ആ മഹാനടൻ 90-ാം പിറന്നാളിന് കാത്തുനിൽക്കാതെയാണ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. സിനിമയെ വെല്ലുന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 19-ാം വയസ്സിൽ കുടുംബസുഹൃത്തിന്റെ മകളെ വിവാഹം കഴിച്ച ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. വിവാഹിതനായിരിക്കെത്തന്നെ, 34-ാം വയസ്സിൽ അദ്ദേഹം ഹേമമാലിനിയെ കണ്ടുമുട്ടി, അതൊരു തീവ്രമായ പ്രണയമായി വളർന്നു. 22-കാരിയായ ഹേമമാലിനിയിൽ (ഡ്രീം ഗേൾ) ധർമേന്ദ്ര മനസ്സുടക്കി. 'തും ഹസീൻ മേം ജവാൻ' എന്ന ചിത്രത്തിലായിരുന്നു അവർ ആദ്യമായി ഒന്നിച്ചത്.
.jpg)
താൻ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ഹേമമാലിനിയോടുള്ള പ്രണയം അദ്ദേഹം തുടർന്നു. 'ഷോലെ'യുടെ സെറ്റിലായിരുന്നു അവരുടെ പ്രണയം അതിന്റെ പാരമ്യത്തിലെത്തിയത്. ഹേമയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടി, രംഗങ്ങൾ ശരിയാകുന്നില്ലെന്ന് പറയാൻ യൂണിറ്റ് അംഗങ്ങൾക്ക് ധർമേന്ദ്ര പണം നൽകിയിരുന്നത്രേ. ഒടുവിൽ, ഹേമ പ്രണയം സമ്മതിച്ചെങ്കിലും വീട്ടുകാർ എതിർത്തു. ജിതേന്ദ്രയുമായി വിവാഹം ഉറപ്പിച്ചു. എന്നാൽ ധർമേന്ദ്ര വീട്ടിലെത്തി ഹീറോ സ്റ്റൈലിൽ ഹേമയുടെ ഇഷ്ടം ചോദിച്ചറിഞ്ഞതോടെ ആ വിവാഹം മുടങ്ങി. ആദ്യബന്ധം വേർപെടുത്താതെ തന്നെ അദ്ദേഹം ഹേമയെ വിവാഹം കഴിച്ചു. അവർക്ക് അഹാന, ഇഷാ ഡിയോൾ എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്.
ഹേമമാലിനി ഒരിക്കലും ധർമേന്ദ്രയെ ആദ്യഭാര്യയിൽ നിന്നും മക്കളിൽ നിന്നും അകറ്റാൻ ശ്രമിച്ചില്ല, പകരം അവരെ അടുപ്പിക്കാനാണ് ശ്രമിച്ചത്. ഇരുകുടുംബങ്ങളും മക്കളുടെ വിവാഹച്ചടങ്ങുകളിൽ സഹകരിക്കുകയും ചെയ്തു. പിന്നീട് എന്തോ കാരണത്താൽ അവർ അകന്നാണ് താമസിച്ചിരുന്നത്. അദ്ദേഹം ലോണാവാലയിലെ ഫാം ഹൗസിലും ഹേമ മുംബൈയിലെ വീട്ടിലും. എങ്കിലും അവർ പരസ്പരം കുറ്റപ്പെടുത്താതെ, ബഹുമാനത്തോടെ സംസാരിച്ചു. അതായിരുന്നു അവരുടെ യഥാർത്ഥ പ്രണയം.
പ്രണയനായകനായ ആ ബ്ലോക്ക്ബസ്റ്റർ താരം ഓർമ്മയായിരിക്കുന്നു. അഭിനയത്തിലൂടെയും ജീവിതത്തിലൂടെയും അദ്ദേഹം നമുക്ക് സമ്മാനിച്ച നിമിഷങ്ങൾ എന്നും മനസ്സിൽ മായാതെ നിൽക്കും. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

