ന്യൂഡൽഹിഃ ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിൽ പ്രവാസി വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു. കുവൈറ്റിൽ നഴ്‌സായ ജേക്കബ് വർഗീസിനാണ് സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചത്. നഴ്സിംഗ് പഠനത്തെ തുടർന്ന് പോസ്റ്റ് ബിഎസ്സി പഠനത്തിനായി ബാംഗ്ളൂരിലുള്ള കോളജിൽ ചേർന്ന ജേക്കബ് അഡ്മിഷൻ സമയത്ത് മുഴുവൻ രേഖകളും കോളജിൽ സമർപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കം ഒറിജിനൽ സെർട്ടിഫിക്കറ്റുകൾ തിരികെ ചോദിച്ചപ്പോൾ രണ്ടു വർഷത്തെ മുഴുവൻ ഫീസും നൽകിഎങ്കിൽ മാത്രമേ സെർട്ടിഫിക്കറ്റുകൾ തിരികെ നൽകൂ എന്ന നിലപാടിനെ തുടർന്നാണ് ജേക്കബ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
വിദ്യാർത്ഥികളുടെ അസ്സൽ രേഖകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിച്ചുവയ്ക്കരുത് എന്നുള്ള യൂജിസി മാർഗ്ഗനിർദ്ദേശം നടപ്പിലാക്കാത്ത കോളജിനെതിരെ നടപടിആവശ്യപ്പെട്ടാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. നാലാഴ്ചക്കകം ഹർജിയിൽ നടപടി സ്വീകരിക്കാൻ ജസ്റ്റിസ് വികാസ് മഹാജൻ യൂജിസിക്ക് നിർദ്ദേശവും നൽകി. എങ്കിലും യൂജിസി യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് യൂജിസി ചെയർമാൻ ഡോ. വിനീത് ജോഷിക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഇപ്പോൾ നടപടി ഉണ്ടായത്. നടപടി എടുക്കാത്ത പക്ഷം യൂജിസി ഉദ്ധ്യോഗസ്ഥർ അടുത്ത ഹിയറിങ്ങിൽ ഡൽഹി ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് നഴ്സിംഗ് കോളേജ് മുഴുവൻ അസ്സൽ രേഖകളും ജേക്കബ് വർഗീസിന് തിരികെ നൽകിയത്.
നഴ്സിംഗ് പഠനത്തെ തുടർന്നുള്ള ഉപരിപഠനം സാമ്പത്തീക പ്രതിസന്ധിയിൽ പൂർത്തീകരിക്കാൻ സാധിക്കാത്ത ഒരു പ്രവാസിയുടെ ദൈന്യത മുതലെടുക്കുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഈ വിഷയം ഏറ്റെടുത്തത്. നസ്‌സുമാരുടെ ബോണ്ടുസമ്പ്രദായത്തിനതിരെയും പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ നിന്നും ഉത്തരവ് നേടിയിരുന്നു. അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസിൽ ജെയ്സൺ എന്നിവരാണ് ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്. പല പ്രവാസി വിദ്യാർത്ഥികളും ഇത്തരത്തിലുള്ള ചൂഷണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ഡൽഹി ഹൈക്കോടതിയുടെ ഈ വിധി പ്രയോജനകരമാണെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് വാർത്താകുറിപ്പിൽ അറിയിച്ചു.

