ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
തിരഞ്ഞെടുപ്പിൽ ആകെ 767 പാർലമെന്റ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. ഇതിൽ സി.പി. രാധാകൃഷ്ണന് 452 വോട്ടുകൾ ലഭിച്ചപ്പോൾ, സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സി.പി. രാധാകൃഷ്ണൻ, ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. ബിജെപി തമിഴ്‌നാട് ഘടകം മുൻ പ്രസിഡന്റാണ്. കോയമ്പത്തൂരിൽ നിന്ന് രണ്ട് തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.2020 മുതൽ രണ്ട് വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായി പ്രവർത്തിച്ചിരുന്നു. കയർ ബോർഡിന്റെ മുൻ ചെയർമാൻ കൂടിയായ അദ്ദേഹം, ജാർഖണ്ഡ് ഗവർണർ സ്ഥാനത്തുനിന്നാണ് മഹാരാഷ്ട്ര ഗവർണറായി നിയമിതനായത്. തെലങ്കാനയുടെ അധിക ചുമതലയും വഹിച്ചിരുന്നു.ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് ജൂലൈ 21-ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

