ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണപാളി കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി ദേവസ്വം മുൻ ചീഫ് എഞ്ചിനീയർ കെ രവികുമാർ. “ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൽ പൂശാനായി യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ആവശ്യത്തിലധികം സ്വർണം കരുതിയിരുന്നു. ചെമ്പിന് മുകളിൽ ഏഴ് പാളി സ്വർണം പൂശിയാണ് ദ്വാരപാലക ശിൽപ്പം സ്ഥാപിച്ചത്. എന്നാൽ ആ ശിൽപ്പം ചെമ്പായി മാറിയെന്നത് അത്ഭുതകരമാണെന്നാണ്.” രവികുമാർ മാധ്യമങ്ങളോടായി പറഞ്ഞത്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് മുഖ്യ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് കൈമാറിയ പാളികളിൽ സ്വർണം ഉണ്ടായിരുന്നുവെന്ന് അറിയില്ലെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചത്.
“ദേവസ്വം എനിക്ക് തന്നത് ചെമ്പ് പാളികൾ മാത്രമാണ്. ദേവസ്വത്തിൻ്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാളികളിൽ മുൻപ് സ്വർണം പൂശിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല. വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പലതും കെട്ടിച്ചമയ്ക്കുകയാണ്. തനിക്ക് നൽകിയ ലെറ്ററിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്”. ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. സ്വർണപ്പാളി പ്രദർശന വസ്തു ആക്കിയിട്ടില്ലെന്നും, നടൻ ജയറാമിൻ്റെ വീട്ടിൽ കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വർണപാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം വിജിലൻസ് അന്വേഷണം തുടരുന്നതിനിടെ, അദ്ദേഹത്തിൻ്റെ പ്രതികരണവും ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തലും കേസിൻ്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. കേസിൽ പുതിയ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.

