PRAVASI

സത്യാഗ്രഹ ഭീഷണി ഏറ്റു; എന്‍എം വിജയന്റെ ലോണ്‍ കുടിശിക തീര്‍ത്ത് കെപിസിസി

Blog Image

കോണ്‍ഗ്രസ് ഏറെ പഴികേട്ട വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയില്‍ ഒടുവില്‍ ആശ്വാസ നടപടിയുമായി പാര്‍ട്ടി. വിജയന്റെ പേരിലുള്ള ലോണ്‍ കുടിശക കോണ്‍ഗ്രസ് അടച്ചു തീര്‍ത്തു. ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ 63 ലക്ഷം രൂപയുടെ കുടിശികയാണ് കെപിസിസി നേതൃത്വം ഇടപെട്ട് അടച്ചത്.

കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന കുടുംബം വലിയ ആരോപണം ഉന്നയിച്ചിരുന്നു. നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിക്കാന്‍ കഴിയില്ലെന്നും ആരോപിച്ച് മരുമകള്‍ പത്മജ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതോടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രിയങ്കഗാന്ധി എംപിയായ ജില്ലയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിന് ഇടപെടല്‍ വേണമെന്ന് വിജയന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കോണ്‍ഗ്രസ് തന്നെ ബാധ്യത തീര്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ വിശ്വാസം ഇല്ലെന്നും ഒക്ടോബര്‍ 2ന് മുമ്പ് ബാധ്യത തീര്‍ത്തില്ലെങ്കില്‍ ഡിസിസി ഓഫീസിന് മുന്നില്‍ സമരം ഇരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യം കൂടി പരിഗണിച്ചാണ് കോണ്‍ഗ്രസ് വേഗത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. 2007-ല്‍ 40 ലക്ഷം രൂപയായിരുന്ന കടം പിഴപ്പലിശയടക്കം 69 ലക്ഷമായി ഉയര്‍ന്നിരുന്നു. ഇത് സെറ്റില്‍മെന്റിലൂടെ 63 ലക്ഷമാക്കി കുറച്ചാണ് ഇപ്പോള്‍ അടച്ചിരിക്കുന്നത്. നേരത്തെ 30 ലക്ഷം രൂപ കുടുംബത്തിന് കോണ്‍ഗ്രസ് നല്‍കിയിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.