മോഹൻലാലിന്റെ ക്ഷണപ്രകാരം ഒരിക്കൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സെലിബ്രിറ്റി ക്രിക്കറ്റ് മാച്ച് കാണാൻ എത്തിയതാണ് കോൺഫിഡന്റ് ഗ്രൂപ്പ് തലവൻ സി.ജെ. റോയ് .സുഹൃത്തും അക്കാലത്ത് തന്റെ പുത്തൻ ചിത്രമായ കാസനോവയിലെ നായകനുമായ മോഹൻലാൽ ആ മത്സരത്തിൽ കളിക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ് പ്രേമി അല്ലാഞ്ഞിട്ടു കൂടി സൗഹാർദ്ദപരമായ ആ ക്ഷണം സ്വീകരിച്ച് അവിടെ എത്തുകയായിരുന്നു റോയ്. മലയാള സിനിമയിലെ ശ്രദ്ധേയ ചിത്രങ്ങളായ കാസനോവ, മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം, ഐഡന്റിറ്റി, മേം ഹൂം മൂസ തുടങ്ങിയവയുടെ നിർമാതാവ്, സഹനിർമാതാവ് റോളുകളിൽ നിറഞ്ഞ വ്യക്തിയാണ് അദ്ദേഹം.
ഏറ്റവും പുതിയ ചിത്രമായ അനോമിയുടെ റിലീസ് ആദ്യം നിശ്ചയിച്ച ദിവസമായിരുന്നു സഹ-നിർമാതാവിന്റെ മരണം എന്നത് തീർത്തും യാദൃശ്ചികം. ഭാവന നായികയായ ചിത്രമാണിത്. ഈ സിനിമയുടെ പേരിലും മരണത്തിന്റെ ഛായ നിറയുന്നു. 'അനോമി: ദി ഇക്വേഷൻ ഓഫ് ഡെത്ത്' (മരണത്തിന്റെ സമവാക്യം) എന്നാണ് ചിത്രത്തിന്റെ പൂർണമായ പേര്. കെട്ടിടനിർമാതാവായ റോയ് എങ്ങനെ ചലച്ചിത്ര നിർമാതാവായി എന്ന കാര്യം പരിശോധിച്ചാൽ, ബുദ്ധിമാനായ ഒരു ബിസിനസ്മാനെ അവിടെ കാണാം. അതേക്കുറിച്ച് ഒരിക്കൽ റോയ് തന്നെ സംസാരിച്ചിട്ടുണ്ട്.

"ഒരു സിനിമയുടെ ബജറ്റിന്റെ പകുതിയോളം ചെലവ് ലൊക്കേഷനുകളുടെയും അഭിനേതാക്കളുടെയും താമസ സൗകര്യങ്ങളുടെയും പേരിലാകും ഉണ്ടാവുക. എന്റെ പ്രോപർട്ടികൾ ലൊക്കേഷനുകളായി അല്ലെങ്കിൽ പ്രൊഡക്ഷനിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരെയും താമസിപ്പിക്കാൻ ഉപയോഗിക്കുന്നതിനാൽ എനിക്ക് ആ മേഖലകളിൽ ലാഭമാണ്. അതുകൊണ്ടാണ് എനിക്ക് ബിസിനസ്സ് താൽപ്പര്യമുള്ള സ്ഥലങ്ങളിൽ മാത്രം ഞാൻ സിനിമകൾ നിർമ്മിക്കുന്നത്", റോയ് പറഞ്ഞിരുന്നു.സാധാരണക്കാർക്കും ഫ്ലാറ്റ് സ്വന്തമാക്കാം എന്ന മോഹം സാക്ഷാത്കരിക്കുന്ന വിധത്തിലാണ് സി.ജെ. റോയ്‌യുടെ ബ്രാൻഡ് പരസ്യം ചെയ്യപ്പെട്ടിരുന്നത്. മൾട്ടി നാഷണൽ കമ്പനിയായ എച്ച്.പിയിലെ ജോലി രാജിവച്ചായിരുന്നു കൊച്ചി സ്വദേശിയായ റോയ് റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുന്നത്. 2006ൽ സ്വന്തം ബ്രാൻഡ് ആരംഭിച്ചു. പഴയ സ്ഥാപനത്തിലെ ബോസ് പിന്നീട് റോയ്‌യുടെ ഗ്രൂപ്പിൽ സി.ഇ.ഒ. ആയി മാറിയ കഥയുമുണ്ട്. മോഹൻലാലുമായി കാസനോവ, മരയ്ക്കാർ തുടങ്ങിയ സിനിമകളിലും, അദ്ദേഹം അവതരാകാനായ ബിഗ് ബോസ് മലയാളത്തിലെ ഏതാനും സീസണുകളിൽ ടൈറ്റിൽ സ്പോൺസറായും റോയ് പങ്കാളിയായിട്ടുണ്ട്.

