കൊച്ചി: മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം സ്വന്തം നാടായ പറവൂരിന്‍റെ സ്നേഹം ഏറ്റുവാങ്ങി വി ഡി സതീശൻ. തന്നെ കുറിച്ച് ഓർത്ത് അപമാന ഭാരത്താൽ ഒരു പറവൂരുകാരനും തല കുനിച്ചു നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്നാണ് സതീശൻ സ്വന്തം ജനതക്ക് നൽകിയ വാക്ക്. മോഹൻലാലും ശ്രീകുമാരൻ തമ്പിയും സലീം കുമാറും അടക്കമുള്ളവരെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി പറവൂരിന് വാക്ക് നൽകിയത്. കേരളത്തെ തുറമുഖ നഗരമാക്കുമെന്നും സതീശൻ പ്രഖ്യാപിച്ചു. ഇതിനുള്ള തുടക്കം ഉടനുണ്ടാകുമെന്നും സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു. മോഹൻലാൽ അടക്കമുള്ളവരുടെ പ്രസംഗത്തിനുള്ള മറുപടിയായിട്ടാണ് സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
അതേസമയം മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി ഡി സതീശനെന്നാണ് മോഹൻലാൽ പറഞ്ഞത്. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സി എം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചു. സത്യസന്ധതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് അദ്ദേഹം. അതാവും ജനം വി ഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ്, നെഹ്‌റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ലെന്നും അദ്ദേഹം പറഞ്ഞു. സതീശൻ സർ എന്നാണ് മോഹൻലാൽ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത്. കേരളത്തിന്‍റെ ചില ആകുലതകളും വേദിയിൽ മോഹൻലാൽ പറഞ്ഞു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറുന്ന സ്ഥിതി തുടരരുത്. നർകോട്ടിക്സ് ഈസ് ഡേർട്ടി ബിസിനസ് എന്ന മാസ് ഡയലോഗ് പറഞ്ഞ മോഹൻലാൽ, ലഹരിക്കെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വി ഡി സി എം ആയപ്പോൾ സിങ്കപൂർ മാതൃക സൃഷ്ടിച്ച ലീ യെ ഓർത്തെന്നും മോഹൻലാൽ പറഞ്ഞു. ലീയെ പോലെ മാറ്റം കൊണ്ടുവരാൻ സതീശൻ സാറിന് കഴിയട്ടെയെന്നും മോഹൻലാൽ ആശംസിച്ചു.

