PRAVASI

ഒൻപത് വയസ്സുകാരിയായ മകൾ മരിച്ചതിനെ തുടർന്ന്, ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി

Blog Image

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒൻപത് വയസ്സുകാരിയായ മകൾ മരിച്ചതിനെ തുടർന്ന്, ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചത്.

താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ്റെ തലയ്ക്കാണ് വെട്ടേറ്റത്. വയനാട് സ്വദേശിയായ സനൂപ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ വിപിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

അമീബിക് മസ്തിഷ്കജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയായ അനയയുടെ പിതാവാണ് പ്രതി സനൂപ്. പനി ബാധിച്ച കുട്ടിയെ ആദ്യം എത്തിച്ചത് താലൂക്ക് ആശുപത്രിയിലായിരുന്നു. എന്നാൽ, അവിടെ വച്ച് കുട്ടിയുടെ നില വഷളാവുകയും തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. മെഡിക്കൽ കോളേജിൽ എത്തുന്നതിനു മുൻപ് കുട്ടി മരിച്ചു. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ മരണ കാരണം വ്യക്തമാക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും മരണ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നുമാണ് പ്രതിയുടെ കുടുംബത്തിന്റെ ആക്ഷേപം.

മുൻപ് സമാനമായ സംഭവങ്ങൾ നടന്നപ്പോൾ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പായില്ല എന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഓ എ ആരോപിച്ചു. 2023ൽ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ വന്ദന ദാസിന്റെ കൊലപാതകം നടന്നത് വലിയ വിവാദമായിരുന്നു.തുടർന്ന് ആശുപത്രികളിൽ പോലീസ് എയിഡ് പോസ്റ്റുകൾ സ്ഥാപിക്കുമെന്നും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കും എന്നും സർക്കാർ വാഗ്ദാനങ്ങൾ നൽകിയിരുന്നു. ആ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നാണ് ഡോക്ടർമാർ ആരോപിക്കുന്നത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെണെന്നും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.