PRAVASI

സ്വന്തം ഭൂമി വിറ്റ അച്ഛൻ മകനുമായി ജോയിന്റ് അക്കൗണ്ടിൽ 2.5 കോടി രൂപ ഇട്ടു; മകൻ നൈസായി 1.8 കോടി രൂപ വലിച്ചു

Blog Image

മകനും മരുമകളും പേരക്കുട്ടിയും ചേർന്ന് ആജീവനാന്ത സമ്പാദ്യം തട്ടിയെടുത്തതായി കർഷകന്റെ പരാതി. പൂനെയിലെ മാവൽ താലൂക്കിലുള്ള വയോധികനായ കർഷകനാണ് പരാതിക്കാരൻ. പൂനെ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി‌ അദ്ദേഹത്തിന്റെ ഒരേക്കറോളം വരുന്ന ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന് നഷ്ടപരിഹാരമായി 2.5 കോടി രൂപ ലഭിച്ചു. ഈ തുക ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചതിന് പിന്നാലെ, ഈ മൂവരും ചേർന്ന് 1.82 കോടി രൂപ തങ്ങളുടെ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പരാതി. സംഭവത്തിൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.
ജോയിന്റ് അക്കൗണ്ട്
മകൻ, മരുമകൾ, പേരക്കുട്ടി എന്നിവരുടെ പേരിലായിരുന്നു കർഷകൻ ജോയിൻ അക്കൗണ്ട് തുറന്നത്. പ്രായത്തിന്റെ അവശതകൾ കാരണം ബാങ്കിംഗ് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്നതിനാൽ അവരെ വിശ്വസിച്ചെന്ന് കർഷകൻ വിശദീകരിച്ചു. അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് എല്ലാവരും ചേർന്ന് ജോയിന്റ് അക്കൗണ്ട് തുറന്ന് പണം നിക്ഷേപിച്ചത്, എന്നാൽ അവിടെനിന്നാണ് വഞ്ചന ആരംഭിച്ചത്.
1.82 കോടി രൂപ മാറ്റി
എല്ലാം താൻ കൈകാര്യം ചെയ്തുകൊള്ളാമെന്ന് മകൻ പിതാവിന് ഉറപ്പുനൽകിയിരുന്നു. എന്നാൽ പണം നിക്ഷേപിച്ച ഉടൻ തന്നെ, മകനും ഭാര്യയും മകനും ചേർന്ന് 1.82 കോടി രൂപ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി. ഇതൊന്നും കർഷകൻ അറിഞ്ഞില്ല. ദിവസങ്ങൾക്ക് ശേഷം അദ്ദേഹം ബാങ്കിൽ പോയപ്പോൾ അക്കൗണ്ടിൽ ചെറിയ തുക മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ബാങ്ക് സ്റ്റേറ്റ്‌മെന്റ് കണ്ടതോടെ അദ്ദേഹം ഞെട്ടിപ്പോയി.
മൂന്ന് പേർക്കെതിരെ കേസ്
വെള്ളിയാഴ്ച വയോധികനായ കർഷകൻ ഷിർഗാവ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. മകൻ, മരുമകൾ, പേരക്കുട്ടി എന്നിവർക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയും നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകൾ ചേർത്തും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇടപാട് വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും വഞ്ചന തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
തന്റെ മൂന്ന് മക്കൾക്കും (രണ്ട് ആണ്‍ മക്കൾക്കും ഒരു മകൾക്കും) സ്വത്ത് തുല്യമായി ഭാഗിച്ചു നൽകുമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും, എന്നാൽ അവസരം ലഭിച്ചപ്പോൾ ഒരു മകൻ എല്ലാം കൈക്കലാക്കുകയായിരുന്നുവെന്നും കർഷകൻ പോലീസിനോട് പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.