തിരുവനന്തപുരം: ഡിജിറ്റൽ യുഗത്തിൽ ജനിച്ചുവളർന്ന ‘ജെൻ സി’ തലമുറയുടെ സാങ്കേതിക മികവുകൾക്ക് പുത്തൻ ഉണർവേകാൻ വൻ പദ്ധതിയുമായി സംസ്ഥാന ബജറ്റ്. ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ ജെൻ സികൾക്കായുള്ള സ്റ്റാർട്ടപ്പ് പദ്ധതികൾക്കായി 50 കോടി രൂപ വകയിരുത്തി. റോബോട്ടിക്‌സ്, ഡാറ്റാ സയൻസ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ മുന്നേറ്റം കുറിക്കാൻ കേരളത്തിലെ യുവതലമുറയെ പ്രാപ്തരാക്കുകയാണ് ഈ മെഗാ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ആധുനിക ലോകത്തെ ഏറ്റവും വേഗത്തിൽ മാറ്റിമറിക്കാൻ ശേഷിയുള്ളവരാണ് പുതിയ തലമുറയെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ധാർമ്മികത, വ്യക്തിഗത സ്വകാര്യതയുടെ സംരക്ഷണം, സൈബർ സുരക്ഷ, മാനുഷിക മൂല്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്ന പുത്തൻ സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന നൽകും. റോബോട്ടിക്‌സ്, ഡാറ്റാ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ വിപ്ലവകരമായ മേഖലകളിലെ സാങ്കേതിക മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തും. യുവതലമുറയുടെ ഐഡിയകൾ യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം പുതിയ ഇന്നോവേഷൻ ഹബുകളും ആധുനിക ഗവേഷണ കേന്ദ്രങ്ങളും സ്മാർട്ട് വ്യവസായങ്ങളും വികസിപ്പിക്കും.

