ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ സഞ്ജു സാംസൺ പുറത്തെടുത്തത് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നായിരുന്നു. വെറും 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ പ്രകടനം ഇന്ത്യയെ അവസാന ഓവറിൽ വിജയത്തിലേക്കും 2026-ലെ ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്കും നയിച്ചു. 194 സ്ട്രൈക്ക് റേറ്റിൽ 12 ഫോറുകളും 4 സിക്സറുകളും ഉൾപ്പെടെയായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. 15 പന്തുകളെങ്കിലും നേരിട്ട ബാറ്റർമാരിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റും സഞ്ജുവിന്റേതായിരുന്നു. ഇതോടെ ഇന്ത്യൻ ക്രിക്കറ്റിന്റെയും ഐസിസി ടൂർണമെന്റുകളുടെയും ചരിത്രത്തിൽ സഞ്ജു സാംസൺ തന്റെ പേര് സ്വർണ്ണലിപികളാൽ എഴുതിച്ചേർത്തു.

97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജുവിന്റെ സ്കോറിന് ആരാധകർക്കിടയിൽ വലിയ പ്രാധാന്യമുണ്ട്. 2011 ലോകകപ്പ് ഫൈനലിൽ നിലവിലെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ നേടിയ 97 റൺസിനോടാണ് സഞ്ജുവിന്റെ ഇന്നിംഗ്സിനെ ആരാധകർ താരതമ്യം ചെയ്യുന്നത്. അതിനാൽ തന്നെ ഒരു സെഞ്ച്വറിയേക്കാൾ മികച്ചതാണ് സഞ്ജുവിന്റെ ഈ 97 എന്ന് ആരാധകർ വാഴ്ത്തുന്നു.
സഞ്ജുവിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സവിശേഷമാണ് ഈ പ്രകടനം. കഴിഞ്ഞ ഏതാനും മാസങ്ങളായി മോശം ഭാഗ്യവും തഴയപ്പെടലുകളും അദ്ദേഹം നേരിട്ടിരുന്നു. 2025-ലെ ഏഷ്യാ കപ്പിന് മുൻപ് ടീമിലെ ആദ്യ ഓപ്പണറായിരുന്നു സഞ്ജുവെങ്കിലും ശുഭ്മാൻ ഗില്ലിന് വേണ്ടി അദ്ദേഹത്തിന് വഴിമാറേണ്ടി വന്നു. ഗിൽ പിന്നീട് വൈസ് ക്യാപ്റ്റനായും നിയമിക്കപ്പെട്ടു. മധ്യനിരയിൽ കളിക്കേണ്ടി വന്നപ്പോൾ ഓപ്പണിംഗിലെ മികച്ച ഫോം സഞ്ജുവിന് ആവർത്തിക്കാനായില്ല. തുടർന്ന് ടീമിൽ നിന്ന് പുറത്തായെങ്കിലും ലോകകപ്പിന് തൊട്ടുമുൻപ് ഗില്ലിന്റെ ഫോമില്ലായ്മ സഞ്ജുവിന് വീണ്ടും വഴിതുറക്കുകയായിരുന്നു.എങ്കിലും ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനം സഞ്ജുവിന് തിരിച്ചടിയായി. ഇഷാൻ കിഷന് വേണ്ടി വീണ്ടും അദ്ദേഹം തഴയപ്പെട്ടു. ഓപ്പണിംഗിൽ അഭിഷേക് ശർമ്മ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെയാണ് ലോകകപ്പിൽ സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചത്. അഭിഷേക്-കിഷൻ സഖ്യം പൊളിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചതോടെ സഞ്ജു തിരിച്ചെത്തി. ആ തീരുമാനത്തെ ശരിവെക്കുന്ന തരത്തിലായിരുന്നു വിൻഡീസിനെതിരായ മത്സരത്തിലെ സഞ്ജുവിന്റെ ഇന്നിംഗ്സ്. മറ്റെല്ലാ ബാറ്റർമാരും പതറിയ നോക്കൗട്ട് മത്സരത്തിൽ സഞ്ജു അസാമാന്യ മികവോടെ പോരാടി.മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഉയർന്ന സ്കോറിംഗ് റേറ്റിൽ ബാറ്റ് ചെയ്ത സഞ്ജു ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. മറുവശത്ത് ഇഷാൻ കിഷനും അഭിഷേക് ശർമ്മയും പവർപ്ലേയിൽ തന്നെ പുറത്തായി. സൂര്യകുമാർ യാദവ് 16 പന്തിൽ 18 റൺസെടുത്ത് മടങ്ങിയത് ഇന്ത്യൻ ഇന്നിംഗ്‌സിനെ തളർത്തി. എന്നാൽ ഓരോ ഓവറിലും ബൗണ്ടറികൾ കണ്ടെത്തി സഞ്ജു അസാമാന്യ പക്വത പ്രകടിപ്പിച്ചു.ഒടുവിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച വിന്നിംഗ് ഷോട്ട് പിറന്നതും സഞ്ജുവിന്റെ ബാറ്റിൽ നിന്നായിരുന്നു. വ്യാഴാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.

