പ്രശസ്ത റാപ്പർ വേടനും (ഹിരൺദാസ് മുരളി) എഴുത്തുകാരി നവമി ലതയും വിവാഹിതരായി. തൃശൂർ തിരൂരിലെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ വിവാഹമാണ് നടന്നത്. ചെമ്പൂക്കാവ് സബ് രജിസ്ട്രാർ കെ എം ജുജു നേരിട്ടെത്തി വിവാഹ നടപടികൾ പൂർത്തിയാക്കി.
ആർഭാടങ്ങൾ ഒഴിവാക്കി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. നീല സാരിയിൽ അതീവ സുന്ദരിയായി നവമി എത്തിയപ്പോൾ, കറുത്ത കുർത്തയും മുണ്ടുമായിരുന്നു വേടന്റെ വേഷം. തങ്ങളുടെ വിവാഹം ഇന്ത്യൻ ഭരണഘടന സാക്ഷിയാക്കി ആയിരിക്കുമെന്ന് വേടൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് പാലിച്ചുകൊണ്ടാണ് നിയമപരമായ രീതിയിൽ ചടങ്ങുകൾ പൂർത്തിയാക്കിയത്.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ഹാപ്പിനെസ് ഫെസ്റ്റിവലിൽ വെച്ച് സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹവാർത്ത ആദ്യം പങ്കുവെച്ചത്. തുടർന്ന് ഫെബ്രുവരി 24ന് തന്റെ വിവാഹമാണെന്ന് വേടൻ വേദിയിൽ സ്ഥിരീകരിക്കുകയായിരുന്നു.ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. തൃശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ. മലപ്പുറം മഞ്ചേരി സ്വദേശിനിയായ നവമി ലതയും വേടനും പൊതുപരിപാടികളിലും പുരസ്കാര ചടങ്ങുകളിലും ഒപ്പമുണ്ടാകാറുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടൻ ഏറ്റുവാങ്ങാൻ എത്തിയപ്പോഴും നവമി ഒപ്പമുണ്ടായിരുന്നു. അന്ന് വേടനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് 'പൊണ്ടാട്ടി' എന്നാണ് നവമി ലത കുറിച്ചത്.
നവമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ബാച്ചിലർ പാർട്ടിയുടെ ചിത്രങ്ങൾ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

