തിരുവനന്തപുരം: നഗരവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കി ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കന്നി ബജറ്റ്. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ജി എസാണ് നഗരത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് സുസ്ഥിര പരിഹാരം ലക്ഷ്യമിടുന്ന ബജറ്റ് അവതരിപ്പിച്ചത്.
2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ബജറ്റ് അവതരണത്തിന് മുന്നോടിയായി മേയര്‍ വി വി രാജേഷ് പറഞ്ഞു. 2035ല്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരസഭയായി തിരുവനന്തപുരം മാറും. തിരുവനന്തപുരത്തിന്റെ മാത്രമല്ല കേരളത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഉതകുന്ന പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പരമാവധി നഗരസഭയില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'മാറാത്തത് മാറും' എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആശാനാഥ് ബജറ്റ് അവതരിപ്പിച്ചത്. ആരോഗ്യ-ക്ഷേമ മേഖലകള്‍ക്കും പശ്ചാത്തല വികസനത്തിനുമാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. മുന്‍ ഭരണസമിതിയുടെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ബജറ്റ് പ്രസംഗം.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
നഗരത്തില്‍ വീടില്ലാത്തവര്‍ക്കായി നഗരസഭയുടെ സ്വന്തം ഭവന പദ്ധതി. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണത്തിനുള്ള മുഴുവന്‍ തുകയും കോപറേഷന്‍ നല്‍കും. പ്രധാനമന്ത്രി ഭവന യോജന പദ്ധതിക്കായി 20 കോടി രൂപ.
വിശപ്പില്ലാത്ത നഗരം എന്ന ലക്ഷ്യത്തോടെ 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന അടല്‍ ക്യാന്റീന്‍ പദ്ധതിക്കായി 2 കോടി രൂപ.
കോര്‍പറേഷന് കീഴില്‍ ഒരു കോടി രൂപ ചെലവില്‍ അടല്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കും.
പ്രൈം ഹെല്‍ത്ത് ലാബ് സൗകര്യങ്ങള്‍ക്കായി 1.5 കോടി രൂപ അനുവദിച്ചു.
ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡുമായി സഹകരിച്ച് സിറ്റി സ്‌കാനിംഗ്, എംആഐ, എക്‌സറേ സൗകര്യങ്ങളുള്ള സെന്ററിന് 1.5 കോടി രൂപ. നഗരത്തിലെ 50 കേന്ദ്രങ്ങളില്‍ എച്ച്എല്‍എല്ലുമായി സഹകരിച്ച് കളക്ഷന്‍ സെന്ററുകള്‍ തുടങ്ങും.
കോമണ്‍വെല്‍ത്ത് ഗെയിംസ് പോലുള്ള ആഗോള കായിക മാമാങ്കങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള നഗരത്തിന്റെ സജ്ജീകരണം ലക്ഷ്യമിട്ട് അന്താരാഷ്ട്ര ഓഫീസ് ആരംഭിക്കും.
ജര്‍മന്‍, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും പരിശീലനം നല്‍കാന്‍ നോര്‍ക്കയുമായി ചേര്‍ന്ന് 15 ലക്ഷം രൂപയുടെ പദ്ധതി.

തിരുവനന്തപുരത്തെ രാജ്യത്തെ ആദ്യത്തെ വയോജന സൗഹൃദ നഗരമാക്കി മാറ്റാന്‍ 'സണ്‍റൈസ് പദ്ധതി' (5 കോടി).
സ്വച്ഛഭാരത് മാതൃക: പൊതുസ്ഥലങ്ങളില്‍ 200 അത്യാധുനിക ശുചിമുറികള്‍ സ്ഥാപിക്കാന്‍ 20 കോടി രൂപ.
തെരുവുനായ നിയന്ത്രണം: തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ (3 കോടി), പുതിയ എബിസി സെന്റര്‍ (3 കോടി).
പോര്‍ട്ടബിള്‍ ക്രിമറ്റോറിയം (50 ലക്ഷം).
പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍, വെട്ടുകാട്, ബീമാപള്ളി എന്നിവയെ ബന്ധിപ്പിച്ച് സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ടിന് 50 ലക്ഷം.
അനന്തപുരി തൊഴില്‍ കേന്ദ്രം വഴി 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും തൊഴിലുറപ്പാക്കാന്‍ 5 കോടിയുടെ പദ്ധതി.
സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനത്തിന് 30 ലക്ഷം രൂപ.
ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം: ആനുകൂല്യങ്ങള്‍ക്കായി 50 ലക്ഷവും തൊഴില്‍ പരിശീലനത്തിന് 20 ലക്ഷവും.
സ്‌കില്‍ ഹബ്ബ്: യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും നൈപുണ്യ വികസനത്തിന് 10 ലക്ഷം.
സീവറേജ്: നെറ്റ്വര്‍ക്ക് വിപുലീകരണത്തിന് 10 കോടി.
നേമത്ത് 2 കോടി രൂപ ചെലവില്‍ മള്‍ട്ടിപ്ലക്‌സ് കോംപ്ലക്‌സ്.
നഗരത്തിലെ വിവിധ വാര്‍ഡുകളെ ബന്ധിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള മാതൃകാ റോഡുകള്‍ (10 കോടി).
ഫ്‌ലക്‌സ് പോസ്റ്റര്‍ ഫ്രീ സോണുകള്‍ നടപ്പാക്കാന്‍ 25 ലക്ഷം.
പുത്തന്‍പാലം കേന്ദ്രീകരിച്ച് ടൗണ്‍ഷിപ്പ് വികസനം (5 കോടി).

കണ്ടുമടുത്ത മുഖങ്ങളും കേട്ടുമടുത്ത ധാര്‍ഷ്ട്യത്തിന്റെ വാക്കുകളും നഗരവാസികളെ മാറി ചിന്തിപ്പിച്ചു. നഗരവാസികളെ തടഞ്ഞുനിര്‍ത്തി അവരുടെ യാത്ര മുടക്കുന്ന ഭരണ നേതൃത്വം തങ്ങളില്‍ കാണാന്‍ സാധിക്കില്ല. ജനങ്ങളെയും ജനക്ഷേമ പദ്ധതികളെയും മറന്നുകൊണ്ട് പുരസ്‌കാരങ്ങള്‍ മാത്രം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു നഗരസഭയ്ക്കും ഒരിക്കലും അഭിലഷണീയമല്ല. ജനമനസ്സില്‍ സ്ഥാനം നേടുന്നത് ഏത് പുരസ്‌കാരത്തെക്കാളും വലുതാണ്. അനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ട് ജനമനസ്സുകളില്‍ സ്ഥാനമില്ലാതെ വരുന്ന അവസ്ഥ മൃതിയെക്കാള്‍ ഭയാനകമാണ്. മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം ഏറ്റെടുത്ത ജനതയ്ക്ക് വികസിത തിരുവനന്തപുരം സമ്മാനിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.





