തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ തള്ളി മുന്‍ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. പാര്‍ട്ടിക്കുണ്ടായ തോല്‍വി സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി രേഖ പുറത്തിറക്കിയിട്ടുണ്ടെന്നും, ആര്‍ക്കാണ് തെറ്റു പറ്റിയതെന്ന് അതില്‍ കൃത്യമായി പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനാണ് ഈ രേഖ പരസ്യപ്പെടുത്തിയത്. ഓരോ പ്രദേശത്തെയും പ്രത്യേക സാഹചര്യമാവാം പിണറായി വിജയന്‍ പരാമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ വാദം വസ്തുതാ വിരുദ്ധമാണെന്നും നിയമപരമായി പിന്മാറാന്‍ ഒരു തടസ്സവുമില്ലെന്നും വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി. പദ്ധതി അറബിക്കടലിൽ വലിച്ചെറിയുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അതില്‍ നിന്നും പിന്നോക്കം പോയിരിക്കുകയാണ്. കൂടാതെ, സംസ്ഥാന കായികമേള കണ്ണൂരില്‍ നിന്നും കോഴിക്കോടിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേക സ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളാക്കുന്ന കാര്യത്തില്‍ മുന്‍ സര്‍ക്കാര്‍ തീരുമാനത്തെ നിലവിലെ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് കയ്യാങ്കളിയെ പരിഹസിച്ച അദ്ദേഹം, കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എയും തമ്മിലാണ് തല്ലുന്നതെന്നും സ്റ്റണ്ട് സിനിമ കാണുന്നത് പോലെയുള്ള കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

