പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടെത്തി. ഊഷ്മള സ്വീകരണം നൽകിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകർ പ്രധാനമന്ത്രിയുടെ റോഡ്ഷോയിൽ അണിനിരന്നു.
'പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിനീതമായ നമസ്‌കാരം' എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി കോട്ടമൈതാനത്ത് പ്രസംഗം ആരംഭിച്ചത്. മാറാത്തത് മാറുമെന്നും കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ പറഞ്ഞു.
കൽപാത്തിയിലെ വിശാലാക്ഷീ സമേതനായ വിശ്വനാഥസ്വാമിയുടെ പാദങ്ങളിൽ നമസ്കരിച്ച മോദി, കൽപാത്തിയെ കാശിയോട് ഉപമിച്ചു.നരേന്ദ്ര മോദി പറഞ്ഞത്.
പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണ്. വികസിത കേരളം മോദിയുടെ ഗ്യാരന്റിയാണ്. കേരളം പതിറ്റാണ്ടുകളായി എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ ചതിയിൽപെട്ട് കിടക്കുകയാണ്. സംസ്ഥാനത്ത് രാഷ്ട്രീയമാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ മാറിയ സാഹചര്യം താൻ നേരിട്ട് കാണുന്നുണ്ട്. ബിജെപിയോടുള്ള ജനങ്ങളുടെ വിശ്വാസ്യത വർദ്ധിച്ചു. കേരളത്തിലെ ജനങ്ങൾ ബിജെപിയെ ആശിർവദിച്ചിരിക്കുന്നു.എൽഡിഎഫും യുഡിഎഫും പതിറ്റാണ്ടുകളായി കേരളത്തെ കൊള്ളയടിച്ചു. രണ്ട് മുന്നണികളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് വികസനത്തെ കുറിച്ച് ചിന്തയില്ല.കേരളത്തിൽ സർക്കാർ ഉണ്ടാക്കും. കേരളത്തിന്റെ വികസനത്തിന് കേന്ദ്രം എല്ലാം ചെയ്യുന്നുണ്ട്. കേരളത്തിലെ കർഷകരുടെ ദുരിതം അകറ്റും. കിസാൻ സമ്മാൻ നിധിയിലൂടെ പാലക്കാട്ടെ കർഷകർക്ക് 700 കോടി രൂപ നൽകി. ബിജെപി അധികാരത്തിലെത്തിയാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. യുപിഎ സർക്കാർ അനുവദിച്ചതിന്റെ അഞ്ചരിട്ടി തുക എൻഡിഎ സർക്കാർ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

