ഓണസദ്യയിലെ പ്രധാന വിഭവങ്ങളായ ഏത്തയ്ക്ക ചിപ്‌സിനും ശർക്കര ഉപ്പേരിയ്ക്കും ഓണവിപണിയിൽ വൻ ഡിമാൻഡ് ആണ് ഉള്ളത്. പ്രീമിയം നിലവാരമുള്ള ചിപ്‌സിന് കിലോയ്ക്ക് 560 രൂപയും ശർക്കര ഉപ്പേരിയ്ക്ക് 520 രൂപയും വരെയാണ് വില. മുറിച്ച ചിപ്‌സിന് (കായ ഉപ്പേരി) കിലോയ്ക്ക് 600 രൂപയ്ക്ക് മുകളിലാണ് വില വരുന്നത്. വെളിച്ചെണ്ണയുടെയും പച്ചക്കായയുടെയും വിലയ്ക്കനുസൃതമായാണ് ഇവയുടെ വില നിശ്ചയിക്കുന്നത്. നിലവിൽ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തുനിന്നാണ് പ്രധാനമായും പച്ചക്കായ എത്തിക്കുന്നത്.
വീടുകളിൽ ചിപ്‌സും ശർക്കര ഉപ്പേരിയും തയ്യാറാക്കുന്ന പതിവ് കുറഞ്ഞതോടെ കടകളിലെ വിൽപ്പന കുത്തനെ ഉയർന്നു. തിരക്കേറിയ ചില കടകളിൽ ഓണം സീസണിൽ മാത്രം 1.25 ടൺ വരെയും, നാല് ഔട്ട്ലെറ്റുകളുള്ള ഒരു ബേക്കറി ശൃംഖലയിൽ അഞ്ച് ടൺ വരെയും വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് മാസങ്ങളിൽ ദിവസേന 500 കിലോ വിൽപ്പന നടക്കുന്ന സ്ഥാനത്താണ് ഈ വർദ്ധനവ്.
ഓണത്തിന് രണ്ടാഴ്ച മുൻപുതന്നെ വ്യാപാരം ചൂടുപിടിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ ബാങ്കുകളിലും നടക്കുന്ന ഓഫീസ് ഓണാഘോഷങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വൻതോതിൽ ഓർഡറുകൾ ലഭിച്ചത്. കടവന്ത്രയിലെ ഒരു കടയിലേക്ക് മാത്രം ബാങ്കുകളിൽ നിന്നായി 1,000 കിലോയോളം ഓർഡറുകൾ ലഭിക്കുകയുണ്ടായി. ഈ ആഴ്ചയോടെ ഓഫീസ് ആഘോഷങ്ങൾ അവസാനിക്കുന്നതോടെ വീടുകളിലേക്കുള്ള വിൽപ്പന സജീവമാകും. ഉത്രാടത്തിന് മുൻപുള്ള ദിവസങ്ങളിൽ വിപണിയിൽ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിലേക്കും ഓണക്കാലത്ത് ചിപ്‌സും ഉപ്പേരിയും കയറ്റി അയക്കുന്നുണ്ട്. രാജസ്ഥാനിലെ ജയ്പൂർ, അസമിലെ ഗുവാഹാട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇക്കുറി ആവശ്യക്കാരെത്തിയിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് മാത്രം ഇതുവരെ ഇത്തരത്തിൽ 700 കിലോയോളം ചിപ്‌സും ഉപ്പേരിയും വിവിധയിടങ്ങളിലേക്ക് കയറ്റി അയച്ചതായി വ്യാപാരികൾ വ്യക്തമാക്കുന്നു.

