കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചതിൽ നടപടി. നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു. ഉത്തര മേഖലാ ഐജി രാജ്പാല്‍ മീണയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എസ്ഐ നൂഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
കസ്റ്റഡി മര്‍ദനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കാമെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ ശുപാര്‍ശ ചെയ്തിരുന്നു. നിയമോപദേശം അടക്കം സ്വീകരിച്ച ശേഷമാണ് ഡിഐജി ഈ ശുപാര്‍ശ നൽകിയത്. ഇത് അംഗീകരിച്ചാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
ഇവരെ സ്ഥലംമാറ്റിക്കൊണ്ട് നേരത്തെ നടപടി എടുത്തിരുന്നെന്നും, ഒരു കുറ്റത്തിന് രണ്ട് നടപടി വേണ്ട എന്നുമായിരുന്നു മർദ്ദനദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ നിലപാട് എടുത്തത്. എന്നാല്‍ പൊതുജനരോഷം വലിയ തോതിൽ ഉയർന്നതോടെയാണ് ഈ നിലപാട് മാറ്റിയിരിക്കുന്നത്.

