കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരനെതിരെ അനാശാസ്യത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി. കൊച്ചി കടവന്ത്രയിലെ പെൺവാണിഭ കേന്ദ്രത്തിൽ എത്തിയ കോട്ടയം സ്വദേശിക്കെതിരെയുള്ള കേസുകൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെ നിരീക്ഷണം. അനാശാസ്യ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്.
പെൺവാണിഭ കേന്ദ്രത്തിലേക്ക് സ്ത്രീകളെ എത്തിച്ചതോ അനാശാസ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചതോ ഹർജിക്കാരനല്ലെന്ന് കോടതി വിലയിരുത്തി. കേവലം ഇടപാടുകാരൻ എന്ന നിലയിൽ എത്തിയ വ്യക്തിക്കെതിരെ ഇത്തരം വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
അനാശാസ്യ കേന്ദ്രത്തിന് 50 മീറ്റർ പരിധിയിൽ കുരിശുപള്ളി ഉള്ളതിനാൽ, 'പൊതുസ്ഥലത്തിന് സമീപം അനാശാസ്യം നടത്തി' എന്ന വകുപ്പ് ബാധകമാകുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, അവിടെ നിത്യേനയുള്ള ആരാധനാ കർമങ്ങൾ നടക്കാത്തതിനാൽ അതിനെ പൊതു ആരാധനാലയമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

