കോഴിക്കോട്: മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുകയെന്ന് സതീശൻ ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ പരാതിയിൽ പൊലീസ് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കപ്പ് പിടിച്ചു പി ആർ നടത്തിയില്ലേ, ആ കപ്പ് ഇപ്പോഴും മുഖ്യമന്ത്രിയുടെ കയ്യിൽ ഇല്ലേ എന്നും സതീശൻ പരിഹസിച്ചു.ഗണേഷ് കുമാറിന്‍റെ ഭാര്യ ബിന്ദു മേനോൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കെ.ബി.ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ആവശ്യപ്പെട്ടു. ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്നൊക്കെ സിനിമ ഡയലോഗായി പറയാൻ കൊള്ളാം, യഥാർത്ഥ ജീവിതത്തിൽ ഭാര്യയെ ദ്രോഹിച്ചാൽ കേസ് വരുമെന്നും മേത്തർ ദില്ലിയിൽ പറഞ്ഞു. ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു. വിദേശത്ത് നിന്ന് പോലും പരാതി സ്വീകരിക്കുന്ന മുഖ്യമന്ത്രി ഗണേഷ് കുമാറിൻ്റെ ഭാര്യയിൽ നിന്ന് പരാതി എഴുതി വാങ്ങണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

