മെൽബൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസ് (VKCC) പ്രസിഡന്റ് ജോജി സി. ബേബി കുന്നുകാലായിൽ നടത്തിയ കൂടിക്കാഴ്ച, വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ച ഓഷ്യാനയിലെ മുഴുവൻ ക്നാനായ സമൂഹത്തിനും അഭിമാന നിമിഷമായി.
Australia India Friendship Forum (AIF) സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു കൂടിക്കാഴ്ച. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്, വിക്ടോറിയൻ പ്രീമിയർ ജസിന്ത അലൻ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോജി സി. ബേബി കുന്നുകാലായിൽ, ക്നാനായ സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി മോദിക്ക് പരിചയപ്പെടുത്തി.ഏപ്രിലിൽ സിഡ്‌നിയിൽ സംഘടിപ്പിച്ച 'ഓഷ്യാന പൈതൃകം' മഹാസമ്മേളനത്തിന്റെ വൻവിജയവും ഓഷ്യാനയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യവും അദ്ദേഹം വിശദീകരിച്ചു.
ക്നാനായ സമൂഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതായി ജോജി സി. ബേബി കുന്നുകാലായിൽ അറിയിച്ചു. പ്രവാസി ഇന്ത്യക്കാർ ഇന്ത്യയുടെ പൈതൃകവും മൂല്യങ്ങളും ലോകമെമ്പാടും ഉയർത്തിപ്പിടിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ക്നാനായ സമൂഹത്തിന്റെ സേവന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് സമൂഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.
ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ Australia India Friendship Forum (AIF)-നോട് ജോജി സി. ബേബി കുന്നുകാലായിൽ നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ പ്രധാനമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
“ഇത് വിക്ടോറിയൻ ക്നാനായ സമൂഹത്തിനു മാത്രമുള്ള അംഗീകാരമല്ല; ഓഷ്യാനയിലെ മുഴുവൻ ക്നാനായ സമൂഹത്തിനും ലഭിച്ച ആദരവാണ്. വർഷങ്ങളായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ക്നാനായ സമൂഹം നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ തെളിവാണ് ഈ കൂടിക്കാഴ്ച." എന്ന് KCCO പ്രസിഡന്റ് ജോസ് അബ്രഹാം അഭിപ്രായപ്പെട്ടു .
വിക്ടോറിയൻ ക്നാനായ സമൂഹത്തിന്റെ സാന്നിധ്യവും സേവന പ്രവർത്തനങ്ങളും ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിന്റെ പ്രതീകമായി ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നു.


