ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. അപകടത്തിൽ പൈലറ്റിന് വീരമൃത്യു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരു വിമാനം തകരുകയായിരുന്നു. മുകളിലേക്കുയർന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. ഇതേത്തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തി.
"ഇന്ന് ദുബായ് എയർ ഷോയിലെ വ്യോമ പ്രദർശനത്തിനിടെ ഐഎഎഫിൻ്റെ ഒരു തേജസ് വിമാനം അപകടത്തിൽപ്പെട്ടു. ഈ അപകടത്തിൽ പൈലറ്റിന് ജീവൻ നഷ്ടപ്പെട്ടു. ഈ ദുഃഖകരമായ സമയത്ത് ജീവഹാനിയിൽ ഇന്ത്യൻ എയർഫോഴ്‌സ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുരിതത്തിലായ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യുന്നു," ഇന്ത്യൻ എയർഫോഴ്‌സ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ദുബായ് സമയം ഉച്ചയ്ക്ക് 2.10ഓടെയാണ് സംഭവം. കാണികൾക്കു മുന്നിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു അപകടം. വിമാനം തകർന്നുവീണതോടെ വൻ അഗ്നിഗോളവും പിന്നാലെ കറുത്ത പുകയും ഉയർന്നു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമിക്കുന്ന തേജസ് യുദ്ധവിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണുണ്ടാവുക.

