ഇൻഫ്ലുവൻസർ ദമ്പതികളായ മാരിയോ ജോസഫുമായുള്ള തർക്കം കുടുംബപ്രശ്നമല്ലെന്നും, അത് പൂർണ്ണമായും പ്രൊഫഷണൽ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഭാര്യ ജീജി മാരിയോ വ്യക്തമാക്കി. നിലവിൽ പ്രവർത്തിക്കുന്ന ഫിലോകാലിയ ട്രസ്റ്റുമായി ബന്ധപ്പെട്ട് ഭർത്താവ് എടുത്ത ചില തീരുമാനങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അവർ മാധ്യമങ്ങളോട് വിശദീകരിച്ചു.
ജീജി മാരിയോയുടെ വെളിപ്പെടുത്തൽ അനുസരിച്ച്, ഫിലോകാലിയ എന്ന പേരിൽ ഒരു ട്രസ്റ്റ് നിലവിലുള്ളപ്പോഴാണ് മാരിയോ ജോസഫ് അതേ പേരിൽ കമ്പനി ആക്ട് പ്രകാരം ഒരു പുതിയ സ്ഥാപനം തുടങ്ങിയത്. ഈ നടപടിയാണ് തർക്കങ്ങളുടെ തുടക്കം. പുതിയ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ ഉണ്ടായപ്പോൾ താൻ ഇത് ചോദ്യം ചെയ്യുകയുണ്ടായി. ഇതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായതെന്നും ജീജി പറയുന്നു.
കൂടാതെ, ഭർത്താവിൻ്റെ കൂടെയുള്ള ചില വ്യക്തികൾ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജീജി മാരിയോ ആരോപിച്ചു. ഫിലോകാലിയ ട്രസ്റ്റിൽ ബോർഡ് അംഗങ്ങൾക്ക് ശമ്പളമില്ല. എന്നാൽ, കമ്പനി ആക്ട് പ്രകാരം തുടങ്ങിയ പുതിയ പ്രസ്ഥാനത്തിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങാൻ സാധിക്കും. ഈ സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചുകൊണ്ടാണ് പുതിയ കമ്പനിയിലെ ബോർഡ് അംഗങ്ങൾ ട്രസ്റ്റിനെ തകർക്കാൻ ശ്രമിക്കുന്നത് എന്നും ജീജി മാരിയോ കൂട്ടിച്ചേർത്തു.തർക്കത്തെത്തുടർന്ന് 9 മാസമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി ജിജി കഴിഞ്ഞ 25 ന് മാരിയോ ജോസഫിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മർദനം. വഴക്കിനിടയിൽ മാരിയോ ജോസഫ് ടിവിയുടെ സെറ്റ് അപ് ബോക്സ് എടുത്ത് തലയ്ക്ക് അടിക്കുകയും കയ്യിൽ കടിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. വഴക്കിനിടെ തന്‍റെ 70,000 രൂപയുടെ മൊബൈൽ നശിപ്പിച്ചെന്നും ജിജി ചാലക്കുടി പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. ബിഎൻഎസ് 126 (2) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ഒരു മാസം തടവും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്.

