കോട്ടയം: പണക്കൊഴുപ്പിന്റെ തിരഞ്ഞെടുപ്പ് കാലത്ത് വെറും 84 രൂപയുടെ ആസ്തിയുമായി വേറിട്ട പോരാട്ടത്തിന് ഒരുങ്ങുകയാണ് ഏറ്റുമാനൂരിലെ എസ് യു സി ഐ (SUCI) സ്ഥാനാർത്ഥി ആഷ്ന തമ്പി. കേരളത്തിൽ ഇത്തവണ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള വ്യക്തി കൂടിയാണ് 26 വയസ്സുകാരിയായ ആഷ്ന.
സമരമുഖത്തെ യുവപോരാളി
നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ കൈവശം 40 രൂപയും ബാങ്ക് അക്കൗണ്ടിൽ 44 രൂപയുമാണ് ആഷ്ന രേഖപ്പെടുത്തിയത്. സ്വന്തമായി ഭൂമിയോ മറ്റ് തൊഴിലോ ഇവർക്കില്ല. ജേണലിസം പി ജി ഡിപ്ലോമയുള്ള ആഷ്ന നിലവിൽ പാർട്ടിയുടെ മീഡിയ കോഓർഡിനേറ്ററും എഐഡിഎസ്ഒ (AIDSO) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്.ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തലമുടി മുറിച്ച് പ്രതിഷേധിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. മാതാപിതാക്കളും മുഴുവൻസമയ പാർട്ടി പ്രവർത്തകരാണ്.
ഏറ്റുമാനൂർ മണ്ഡലം ഇത്തവണ ശ്രദ്ധേയമാകുന്നത് സ്ഥാനാർത്ഥികളുടെ പ്രായം കൊണ്ടുകൂടിയാണ്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികൾ തമ്മിലുള്ള മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് എൻഡിഎക്കായി മത്സരിക്കുന്ന ആതിര ഡി നായർ. 25 വയസ്സുകാരിയായ ആതിര ട്വന്റി-20 പ്രതിനിധിയായാണ് മത്സരിക്കുന്നത്. സൈബർ ഫോറൻസിക്കിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവുമുള്ള ആതിര നിലവിൽ ഒരു ഓൺലൈൻ സംരംഭക കൂടിയാണ്.
പ്രായമല്ല, ജനങ്ങൾക്കായി നടപ്പിലാക്കാൻ പോകുന്ന പദ്ധതികളിലാണ് കാര്യമെന്ന് ഇരു സ്ഥാനാർത്ഥികളും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.


