കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തിൽ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് സ്പീക്കർ എ എൻ ഷംസീർ. യുഡിഎഫ് സർക്കാരിന്റെ കാലത്തെ വൈദ്യുതി പ്രതിസന്ധികളെ പരിഹസിച്ചുകൊണ്ടായിരുന്നു ഷംസീറിന്റെ പ്രധാന വിമർശനം.
യുഡിഎഫ് ആണ് ഇപ്പോൾ ഭരിക്കുന്നതെങ്കിൽ ടി20 ലോകകപ്പിൽ സഞ്ജു സാംസൺ സിക്സർ അടിക്കുന്നത് കാണാൻ പറ്റുമായിരുന്നോ എന്ന് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഷംസീർ ചോദിച്ചു. യുഡിഎഫ് ഭരിക്കുമ്പോഴായിരുന്നുവെങ്കിൽ സഞ്ജു സിക്സ് അടിക്കുന്നത് കാണാൻ പറ്റുമായിരുന്നോ? കറണ്ട് പോയിട്ടുണ്ടാകും. പിന്നെ കളി തീരുമ്പോഴായിരിക്കും കറണ്ട് വരുന്നത്. ഇപ്പോൾ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകൾ കാണാൻ പറ്റുന്നില്ലേയെന്നും ഷംസീർ സദസ്സിനോട് ചോദിച്ചു.
യുഡിഎഫിന്റെ പ്രധാന പരിപാടി ജനങ്ങളെ പറ്റിക്കലാണെന്നും നടപ്പിലാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ നൽകി വോട്ട് തട്ടാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് തട്ടിപ്പും വെട്ടിപ്പും നടത്തുന്ന കോൺഗ്രസ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു.

